കൊണ്ടോട്ടി: വിപണിയിൽ 35 കോടി രൂപ വിലവരുന്ന അഞ്ച് കിലോ ഹെറോയിനുമായി ആഫ്രിക്കൻ യുവതി കോഴിക്കോട് വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ പിടിയിൽ. ആഫ്രിക്കൻ രാജ്യമായ സാംബിയ സ്വദേശിനി ബിശാലോ സോക്കൊയിൽ (40) നിന്നാണ് ബാഗേജിൽ പായ്ക്കറ്റുകളിലായി ഒളിപ്പിച്ച ഹെറോയിൻ കണ്ടെടുത്തത്. ഹെറോയിന് വിപണിയിൽ ഒരു കിലോഗ്രാമിന് ഏഴ് കോടി രൂപ വരെ വിലയുണ്ട്. കരിപ്പൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ലഹരിമരുന്ന് വേട്ട നടക്കുന്നത്.
ബുധനാഴ്ച പുലർച്ചെ 2.25ന് ദോഹയിൽ നിന്നുളള ഖത്തർ എയർവെയ്സ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. ദക്ഷിണാഫ്രിക്കൻ നഗരമായ കേപ്ടൗൺ വഴിയാണ് ദോഹയിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കോഴിക്കോട്ട് നിന്നെത്തിയ ഡി.ആർ.ഐ സംഘം യുവതിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടുള്ള ഒരു ഏജന്റിന് കൈമാറാനായിരുന്നു നിർദ്ദേശമെന്ന് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. നേരേത്തെ ഇവർ ഇന്ത്യയിൽ എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ഡി.ആർ.ഐ സംഘം അന്വേഷിക്കുന്നുണ്ട്.
കൊച്ചിയിൽ കഴിഞ്ഞ ജൂണിലും ജൂലായിലും വിദേശികളിൽ നിന്ന് ഒമ്പതര കിലോ ഹെറോയിൻ പിടികൂടിയിരുന്നു. ജൂണിൽ സിംബാബ‌്‌വേ സ്വദേശിനിയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ വിഭാഗം അഞ്ച് കിലോയും ജൂലായിൽ ദുബായിൽ നിന്നെത്തിയ ടാൻസാനിയ സ്വദേശിയിൽ നിന്ന് നാലരക്കിലോ ഡി.ആർ.ഐ സംഘവും പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികളാണ് കരിപ്പൂരിലും കൊച്ചിയിലും പിടിയിലായവർ. നേരത്തെ ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളാണ് മയക്കുമരുന്ന് കടത്ത് സംഘം ഇടത്താവളമാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |