മുംബയ്: സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവർ മയക്കുമരുന്ന് പാർട്ടി നടത്തിയ കോർഡേലിയ കപ്പലിന് രണ്ടാഴ്ചമുമ്പ് കൊച്ചിയിൽ നൽകിയത് രാജകീയ വരവേൽപ്പ്. കൊവിഡ് പ്രതിസന്ധിക്കുശേഷം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിൽ വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നിവയോടെയാണ് സഞ്ചാരികളെ സ്വീകരിച്ചത്. കൊവിഡിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ എത്തുന്ന ആദ്യ ആഡംബര കപ്പലായിരുന്നു കോർഡിലിയ.
വെറും രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കപ്പലിനെ ആഡംബര കപ്പൽ എന്നുമാത്രം പറഞ്ഞാൽ പോര ആഡംബരത്തിന്റെ അവസാനവാക്ക് എന്നുതന്നെ പറയണം. ഇന്ത്യയിൽ നിലവിലുള്ളതിൽ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലാണ് ഇത്. ഇതിലെ സൗകര്യങ്ങൾ മുഴുവൻ നടന്നുകാണമെങ്കിൽ ഒന്നോരണ്ടോ ദിവസം പോര. മഹാരാഷ്ട്രയിലെ വാട്ടർവേയ്‌സ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡാണ് ഉടമകൾ. കരീബിയൻ കപ്പൽ കമ്പനിയിൽ നിന്നാണ് ഈ പടുകൂറ്റൻ കപ്പൽ വാങ്ങിയത്. അതിനാൽ അമേരിക്കൻ രീതിയിലാണ് നിർമ്മാണം. ആകെ പതിനൊന്നു നിലകളാണ് കപ്പലിൽ ഉള്ളത്. കാസിനോകൾ, ജിം, ബാറുകൾ, തീയേറ്ററുകൾ തുടങ്ങി എല്ലാ ആഡംബര സൗകര്യങ്ങളും കപ്പലിലുണ്ട്. ബാറുകൾ മാത്രം അഞ്ചെണ്ണമാണ് ഉള്ളത്. പാർട്ടകികളും സംഗീത പരിപാടികളും നടത്താനുള്ള സൗകര്യങ്ങൾ വേറെയും.
1800 പേർക്ക് ഒരേസമയം ഈ കപ്പലിൽ യാത്രചെയ്യാനാവും. 796 ക്യാബിനുകളാണ് ഉള്ളത്. പോക്കറ്റിന്റെ കനമനുസരിച്ച് എവിടെ താമസിക്കണമെന്ന് തീരുമാനിക്കാം. വി വി ഐ പി കൾക്ക് സ്യൂട്ട് റൂമും ഒരുക്കിയിട്ടുണ്ട്. കപ്പലിന്റെ അകം കണ്ട് യാത്രചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കായി സ്പെഷ്യൽ ഇന്റീരിയർ വ്യൂ റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള മുന്നൂറിലധികം റൂമുകൾ കപ്പലിലുണ്ടത്രേ. മുറിയിൽ കിടന്ന് കടലിന്റെ സൗകര്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഓഷൻ വ്യൂ റൂമുകളും നിരവധിയുണ്ട്. ഇതിനുപുറമേ ബാൽക്കണി റൂമുകളും ഉണ്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മുന്തിയ ഇനം ഭക്ഷണ സാധനങ്ങളും കപ്പലിനുള്ളിൽ ലഭിക്കും. വേണമെങ്കിൽ ഹോം മെയ്‌ഡ് ഐറ്റങ്ങളും കിട്ടും. വിഭവങ്ങൾ കണ്ടാൽ ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് സഞ്ചാരികൾ തന്നെ സമ്മതിക്കുന്നത്.
ഇത്രയും സൗകര്യങ്ങളുള്ള കപ്പലിൽ രഹസ്യവിവരത്തെത്തുടർന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്‌ഡിലാണ് ആര്യൻ ഖാൻ ഉൾപ്പടെ എട്ടുപേർ പിടിയിലായത്. ഇതിൽ ആര്യൻ ഖാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും എന്നാണ് അറിയുന്നത്. കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകളാണ് കപ്പലിൽ നിന്ന് പിടിച്ചെടുത്തത്.
ഒക്ടോബര്‍ 2 മുതല്‍ നാല് വരൊണ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |