ന്യൂഡൽഹി: റോഡ് അപകടങ്ങൾ കുറയ്ക്കുക, സുരക്ഷ വർദ്ധിപ്പിക്കുക, ഗതാഗത നിയന്ത്രണത്തിനായി നൂതന സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുക തുടങ്ങിയവ സംബന്ധിച്ച് ദേശീയ തലത്തിൽ ഏകീകൃത മാർഗ നിർദ്ദേശങ്ങൾക്കായി റോഡ് സുരക്ഷാ ബോർഡ് രൂപീകരിച്ചു.
ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം ഇന്നലെ പുറത്തിറക്കി. ഏഴംഗ ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ളവരെ കേന്ദ്ര സർക്കാർ നിയമിക്കും. ചെയർമാനും അംഗങ്ങൾക്കും (സംസ്ഥാന -കേന്ദ്ര അംഗങ്ങൾ) പുറമേ സാങ്കേതിക സമിതികളും ഉണ്ടാകും. കേന്ദ്ര ഗതാഗത സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയായിരിക്കും ബോർഡ് ചെയർമാനെയും അംഗങ്ങളെയും ശുപാർശ ചെയ്യുക.
2019ലെ മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ബോർഡിന്റെ പ്രവർത്തനം സംസ്ഥാനങ്ങളുമായി കൂടിച്ചേർന്നാകും. മികച്ച സാങ്കേതിക വിദ്യകൾക്കായി വിദേശത്ത് നിന്നുള്ള ഉത്പാദകരുടെ സേവനവും ലഭ്യമാക്കും. റോഡപകടങ്ങൾ മൂലമുള്ള മരണം കുറയ്ക്കുന്നതിനായി അടിയന്തര ഘട്ടങ്ങളിൽ സഹായികളായി മാറുന്നവർക്ക് പ്രത്യേക പ്രോത്സാഹനവും സംരക്ഷണവും ഏർപ്പെടുത്തും.
ഇതോടെ റോഡ് സുരക്ഷ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അമേരിക്ക, സ്വീഡൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ മാതൃകയിൽ ഇന്ത്യയിലും ദേശീയ സംവിധാനം നിലവിൽ വരും. ട്രാഫിക് പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കും.
2007ലെ സുന്ദർ കമ്മിറ്റി റിപ്പോർട്ടിലാണ് റോഡ് സുരക്ഷാ ബോർഡിനുള്ള നിർദ്ദേസമുണ്ടായത്. 2005 ജനുവരിയിൽ ഇത് സംബന്ധിച്ച് വിശദമായ കുറിപ്പ് തയാറാക്കാൻ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു.
ബോർഡിന്റെ ചുമതല
കേന്ദ്രത്തിന് റോഡ് സുരക്ഷയ്ക്കുള്ള ശുപാർശകളും മാർഗനിർദ്ദേശങ്ങളും നൽകുക.
മലയോരമേഖലകളിലെ റോഡ് നിർമാണം.
ഗതാഗത നിയന്ത്രണം.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കുക.
വെഹിക്കിൾ എൻജിനിയറിംഗ്, വിവര ശേഖരണം, അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങളും പരിധിയിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |