ന്യൂഡൽഹി: പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട അനധികൃത സമ്പാദ്യമുള്ള ലോകത്തെ പ്രമുഖരുടെ പട്ടികയിൽ കൂടുതൽ ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തൽ. മുൻ സൈനിക ഇന്റലിജൻസ് മേധാവിക്കും മകനും സീഷെൽസിൽ നിക്ഷേപമുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോർട്ട്. സൈനിക ഇന്റലിജൻസ് മേധാവിയായി 2010ൽ വിരമിച്ച രാകേഷ് കുമാർ ലൂംമ്പയും മകൻ രാഹുൽ ലൂംമ്പയും 2016ൽ സീഷെൽസിൽ റാറിന്റ് പാർട്ട്നേഴ്സ് ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്തിരുന്നെന്നാണ് വിവരം.
യു.കെയിൽ പാപ്പർ ഹർജി നൽകിയ വ്യവസായി പ്രമോദ് മിത്തലിന് കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം മറച്ച് വച്ച് ഒരു ബില്യൺ ഡോളർ കടക്കാരനാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു. ലണ്ടനിലെ വസതി മെഡ് വെൽ എസ്റ്റേറ്റ്സ് ലിമറ്റഡിന്റേതാണെന്ന അവകാശവാദവും വ്യാജമാണ്. ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ മെഡ് വെൽ എസ്റ്റേറ്റ്സ് ലിമിറ്റഡിന്റെ ഉടമയും പ്രമോദ് മിത്തൽ തന്നെയാണ്.
ഐ.പി.എൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമകൾക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. പഞ്ചാബ് ടീം ഉടമകളിലൊരാളായ ഗൗരവ് ബർമ്മനും രാജസ്ഥാൻ റോയൽസ് ഉടമകളിലൊരാളായ സുരേഷ് ചെല്ലാരത്തിനും ഐ.പി.എൽ സ്ഥാപകൻ ലളിത് മോഡിയുമായി ബന്ധമുണ്ട്.
ഡാബർ കമ്പനി കുടുംബാംഗമായ ഗൗരവ് ബർമ്മന് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ ബാൻട്രീ ഇന്റർനാഷണൽ എന്ന കമ്പനിയുള്ളതായാണ് കണ്ടെത്തൽ. സുരേഷ് ചെല്ലാരത്തിനും ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ കമ്പനിയുണ്ട്. റാഡികോ ഖെയ്ത്താൻ ഉടമകൾക്കും കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. ലളിത് ഖെയ്ത്താനും കുടുംബവും ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ ട്രസ്റ്റ് രൂപീകരിച്ച് നിക്ഷേപം നടത്തി.
വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുള്ള ഇന്ത്യക്കാരുടെ പേരുകൾ ഈയിടെയാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത, അനിൽ അംബാനി, നീരവ് മോദി തുടങ്ങി 300ഓളം ഇന്ത്യക്കാർ പട്ടികയിലുണ്ട്.
വിഷയത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ടി) ചെയർമാനായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |