തിരുവനന്തപുരം :കേരള സർവകലാശാലയിൽ സംവരണം പാലിച്ച് നടത്തിയ 58 അദ്ധ്യാപക നിയമനങ്ങൾ അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ, സംരക്ഷിക്കപ്പെടുന്നത് മറ്റ് അഞ്ച് സർവകലാശാലകളും 2014 മുതൽ സമാന രീതിയിൽ നടത്തിയ നിയമനങ്ങൾ കൂടിയാണ്. സർവകലാശാലാ അദ്ധ്യാപക നിയമനങ്ങളിൽ സംവരണം ഉറപ്പാക്കുന്നതിന് നിയമസഭ 2014ൽ പാസാക്കിയ നിയമ ഭേദഗതിക്കും ഇതോടെ അംഗീകാരമായി. ഈ നിയമ ഭേദഗതി പ്രകാരമാണ് കേരളയ്ക്ക് പുറമെ, എം.ജി, കാലിക്കറ്റ്, കണ്ണൂർ, നുവാൽസ് (നിയമ സർവകലാശാല), കാലടി സംസ്‌കൃത സർവകലാശാലകളും 2014 മുതൽ സംവരണം പാലിച്ച് അദ്ധ്യാപക നിയമനം നടത്തി വന്നത്.
സംവരണ അട്ടിമറി: സൂത്രം ഇങ്ങനെ
1958ലെ കേരള സർവീസ് ചട്ടപ്രകാരം സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളിലും സംവരണം ബാധകമാക്കിയിരുന്നു. സവർണ ലോബി ഇത് അട്ടിമറിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ് ഒന്നുവീതമാണെങ്കിൽ പൊതു വിഭാഗത്തിൽപ്പെടുത്തിയതോടെസംവരണം ബാധകമല്ലാതായി. പൊതു വിഭാഗത്തിലെ നിയമനം മുന്നാക്കക്കാർക്ക് മാത്രമായതോടെ, പിന്നാക്ക ,പട്ടിക വിഭാഗക്കാർ നേരിട്ടുള്ള നിയമനങ്ങളിൽ നിന്ന് പുറന്തള്ളപ്പെട്ടു.
കേരള സർവകലാശാലയിൽ ഒപ്റ്റോ ഇലക്ട്രോണിക്സ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് 2002ൽ ഇറക്കിയ വിജ്ഞാപന പ്രകാരം ഈ തസ്തിക ഈഴവ സമുദായത്തിന് സംവരണം ചെയ്തതായിരുന്നു.ഇതിനെ ചോദ്യം ചെയ്ത് സർവകലാശാലയിലെ അദ്ധ്യാപകൻ ഡോ. പി.വി. മഹാദേവൻ പിള്ള (ഇപ്പോഴത്തെ വൈസ് ചാൻസലർ) നൽകിയ ഹർജിയിൽ, ഈഴവ സംവരണം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.ഒറ്റ തസ്തികയിൽ സംവരണമില്ലെന്ന ന്യായം പറഞ്ഞായിരുന്നു വിധി. അതിനെതിരെ സർവകലാശാല അപ്പീൽ പോയില്ലെന്ന് മാത്രമല്ല, തസ്തിക പൊതു ഒഴിവാക്കി മാറ്റി ഡോ.പി.വി.മഹാദേവൻ പിള്ളയ്ക്ക് നിയമനം നൽകുകയും ചെയ്തു.
ഈ വിധിയുടെ മറവിൽ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങളും പൊതു തസ്തികയാക്കി മുന്നാക്കക്കാർക്ക് മാത്രം നിയമനം നൽകി.സംവരണ അട്ടിമറിക്കെതിരെ അന്നത്തെ സിൻഡിക്കേറ്റംഗവും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ അംഗവുമായ ഡോ. ആർ. ജയപ്രകാശ് അന്നത്തെ വൈസ് ചാൻസലർക്കും മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനും നിവേദനം നൽകി.സംവരണ നിയമനത്തിന് അനുകൂലമായി സിൻഡിക്കേറ്റും പ്രമേയം പാസാക്കി.
തുടർന്നാണ് സംവരണം ഉറപ്പാക്കുന്നതിന് 2014ൽ ഉമ്മൻചാണ്ടി സർക്കാർ നിയമസഭയിൽ സർവകലാശാലാ നിയമ ഭേദഗതി പാസാക്കിയത്. സർവകലാശാലാ ആക്ടിലും ഭേദഗതി വരുത്തി.സമാന തസ്തികകളിലുള്ള മൊത്തം ഒഴിവുകൾ ഓരോ യൂണിറ്റായി പരിഗണിച്ച് സംവരണം പാലിച്ചുള്ള നിയമനങ്ങൾ നടത്തുകയും ചെയ്തു.
കേരള കൗമുദിയുടെ ഇടപെടലും നിർണായകം
അദ്ധ്യാപക നിയമനങ്ങളിലെ സംവരണ അട്ടിമറികൾ പുറത്തു കൊണ്ടുവരുന്നതിലും സർക്കാരിലും സർവകലാശാലാ തലത്തിലും ഉൾപ്പെടെ പൊതുവികാരം
സ്വരൂപിക്കുന്നതിലും കേരള കൗമുദി നിർണ്ണായക പങ്കാളിത്തമാണ് വഹിച്ചത്. ഏറ്റവുമൊടുവിൽ,കേരള സർകലാശാലായിലെ 58 അദ്ധ്യാപക നിയമനങ്ങളും വിജ്‌ഞാപനവും ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ മാർച്ച് 31ന് റദ്ദാക്കിയപ്പോഴും അത് സൃഷ്ടിക്കുന്ന ഭവിഷ്യത്തുകൾ കേരള കൗമുദി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |