നീണ്ട 17 മാസങ്ങൾക്ക് ശേഷം നമ്മുടെ വിദ്യാലയങ്ങൾ തുറക്കുകയാണ്. സാധാരണ സ്‌കൂൾ പ്രവേശനത്തേക്കാൾ ആശങ്കകളോടെയും മുന്നൊരുക്കങ്ങളോടെയുമാണ് വിദ്യാലയങ്ങൾ കുട്ടികളെ വരവേൽക്കാനൊരുങ്ങുന്നത്. ഒന്നരവർഷം വീട്ടിൽത്തന്നെ കഴിയേണ്ടിവന്ന കുട്ടികൾ സുഹൃത്തുക്കളെ കാണാനും അവർക്കൊപ്പം കളിക്കാനും സമയം ചെലവഴിക്കാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനൊപ്പം സ്‌കൂളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയെന്ന നിബന്ധനയും കുട്ടികൾക്ക് നേരിടേണ്ടതായി വരും. ഈ 17 മാസത്തെ ദിനചര്യകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ദിനചര്യയുമായാണ് അവർ പൊരുത്തപ്പെടേണ്ടത്. ഈയൊരു മാറ്റം സാവകാശം ഉൾക്കൊള്ളാൻ കുട്ടികളെ മാനസികമായി പാകപ്പെടുത്തേണ്ടതുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ സ്‌കൂൾ സമയത്തിന് അനുസരിച്ച് കുട്ടികളെ രാവിലെ ഉണർത്തുക. സമയക്രമീകരണം സാവധാനം അവരുടെ ജീവിതചര്യയിലേക്ക് കൊണ്ടുവരാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. സ്‌കൂളിനെക്കുറിച്ചുള്ള നല്ല സങ്കല്പങ്ങളുണ്ടാക്കുക, സ്‌കൂളിൽ ശീലിക്കേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുക, മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും സാമൂഹിക അകലത്തിന്റെ പ്രാധാന്യവുമെല്ലാം രക്ഷാകർത്താക്കൾ പറഞ്ഞ് മനസിലാക്കുക. അദ്ധ്യാപകർ സൗഹൃദത്തോടെ പെരുമാറുമെന്നും എന്താവശ്യമുണ്ടെങ്കിലും ടീച്ചറിനോട് പറയാമെന്നും കുട്ടികൾക്ക് ധൈര്യം കൊടുക്കുക. അദ്ധ്യയനം പടിപടിയായി മാത്രം തുടങ്ങുക. ആദ്യ ദിവസങ്ങളിൽ കളികൾ, സൗഹൃദ സംഭാഷണങ്ങൾ, സ്‌കൂളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിന് സഹായിക്കുന്ന ആക്‌ടിവിറ്റികൾ എന്നിവയാകുന്നതാണ് ഉചിതം. ഓരോ സ്‌കൂളിനും കുട്ടികൾക്ക് കഴിയുന്ന വിധത്തിലുള്ള ആക്ടിവിറ്റികൾ ക്രമീകരിക്കാവുന്നതാണ്. കളികളും ആക്‌ടിവിറ്റികളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്ന വിധത്തിൽ തന്നെ സജ്ജീകരിക്കുന്നത് കുട്ടികൾക്ക് കൂടുതൽ അവബോധം നൽകാൻ സഹായിക്കും. പ്രവേശനത്തിന് മുൻപ് ഒരു മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കും. ഇത് കുട്ടികളുടെ മാത്രമല്ല അദ്ധ്യാപകരുടെയും സ്‌കൂൾ അധികാരികളുടെയും സമ്മർദം കുറയ്‌ക്കുന്നതിനും സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |