രതിനിർവ്വേദത്തിലെ പപ്പു ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. പപ്പു എന്ന കഥാപാത്രത്തെ തന്റെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ മനസിലേക്കെത്തിച്ച ശ്രീജിത്ത് വിജയ് സിനിമയ്ക്കൊപ്പം യാത്ര. 'ലിവിംഗ് ടുഗെദർ" എന്ന മലയാളസിനിമയിലൂടെയായിരുന്നു ശ്രീജിത്ത് പ്രേക്ഷകർക്ക് പരിചിതനാകുന്നത്. എന്നാൽ 'രതിനിർവേദം" എന്ന രണ്ടാം ചിത്രം ശ്രീജിത്തിന് നേടിക്കൊടുത്ത പ്രേക്ഷകപ്രീതി വളരെ വലുതായിരുന്നു. ഉടൻ റിലീസാകുന്ന ഹിന്ദി സിനിമ ശ്രീജിത്ത് വിജയ് എന്ന അഭിനേതാവിന്റെ കരിയറിൽ പുതിയൊരു അദ്ധ്യായം കുറിക്കുന്നു. സിനിമ, സീരിയൽ, കുടുംബം... അങ്ങനെ ശ്രീജിത്തിന്റെ വിശേഷങ്ങളിലേക്ക്...
ഞാൻ ഇപ്പോഴും പ്രേക്ഷകർക്ക് പപ്പു തന്നെ
എത്രയോകാലം സിനിമയിൽ ഒരവസരത്തിനുവേണ്ടി എത്ര ഓഡിഷനുകളിൽ പങ്കെടുത്തിരുന്നു. 'രതിനിർവേദം" വലിയ ബ്രേക്കായിരുന്നു. വെറും 22 ദിവസങ്ങൾ കൊണ്ടാണ് ആ സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ഒരു തുടക്കക്കാരനായിരുന്നിട്ടും സംവിധായകന്റെയും കൂടെയുളള എല്ലാവരുടെയും പിന്തുണ നന്നായി കിട്ടി. ഇപ്പോഴും എന്നെ പലരും പപ്പു എന്നു പറഞ്ഞാണ് തിരിച്ചറിയുന്നത്. എവിടെയെങ്കിലും പുറത്തുപോകുമ്പോൾ ചിലർ എന്നെ ചൂണ്ടിക്കാട്ടി പറയും, ദേ രതിനിർവ്വേദത്തിലെ പപ്പു പോകുന്നെന്ന്. അങ്ങനെയൊരു കരുത്തുറ്റ കഥാപാത്രം കരിയറിൽ ലഭിക്കുക എന്നത് ഒരു അഭിനേതാവിന്റെ ജീവിതത്തിലെ ഭാഗ്യമാണ്. ഫാസിൽ സാറിനൊപ്പമായിരുന്നു എന്റെ തുടക്കം. ലിവിംഗ് ടുഗെദറിൽ. അദ്ദേഹത്തെപ്പോലൊരു വലിയ സംവിധായകന്റെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനായത് ഭാഗ്യം തന്നെയാണ്.
ബിഗ് സ്ക്രീനിനൊപ്പം മിനിസ്ക്രീനും
ഒരു അഭിനേതാവ് എന്ന നിലയിൽ കഥാപാത്രങ്ങളെ ഏറ്റവും മികവുറ്റതായി അവതരിപ്പിക്കുക എന്നതാണല്ലോ പ്രധാനം. സിനിമയും സീരിയലും എന്ന വേർതിരിവിന്റെ ആവശ്യമേയില്ല. ഇടയ്ക്ക് ഞാൻ സിനിമയിൽ നിന്ന് ഒരു ചെറിയ ബ്രേക്ക് എടുത്ത് രണ്ടരവർഷത്തോളം ദുബായിലായിരുന്നു. അവിടെ റേഡിയോ ജോക്കിയായി വർക്ക് ചെയ്തു. പണ്ടുതൊട്ടേ സംസാരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളായതുകൊണ്ട് ആർ.ജെ പ്രൊഫഷൻ ഏറെ ആസ്വദിച്ചു. ഒരു സെലിബ്രിറ്റി റേഡിയോ ആയിരുന്നു അത്. കുറെ വ്യത്യസ്തമായ പരിപാടികൾ റേഡിയോയിൽ ചെയ്തു. അതൊക്കെ കഴിഞ്ഞ് നാട്ടിൽ തിരിച്ചുവന്നപ്പോൾ വീണ്ടും അഭിനയത്തിലേക്ക് കടക്കാമെന്ന് ചിന്തിച്ചു. തിരിച്ചുവരവിൽ നല്ല കഥാപാത്രങ്ങൾ സിനിമകളേക്കാൾ എളുപ്പത്തിൽ എന്നെ തേടിയെത്തിയത് ടെലിവിഷൻ പരമ്പരകളിലായിരുന്നു. സൂര്യ ടിവിയിലെ 'അവരിൽ ഒരാൾ" എന്ന സീരിയലിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക്, എന്റെ ഭാര്യ എന്നീ സീരിയലുകളൊക്കെ ചെയ്തു. 'സ്വാതി നക്ഷത്രം ചോതി" യിൽ നീൽ മഹേഷ് എന്ന ഒരു സിനിമാതാരത്തിന്റെ കഥാപാത്രമായിരുന്നു. വളരെ നല്ല ഒരു റോളായിരുന്നു അത്. ഇടയ്ക്കുവച്ച് ആ സീരിയലിൽ നിന്ന് പിന്മാറേണ്ടിവന്നു. ആ സമയത്ത് ഒരുപാട് പേർ എന്നെ വിളിച്ച് പറഞ്ഞിരുന്നു. നീൽ മഹേഷായി വേറാരെയും ഇനി കാണാൻ പറ്റില്ല. ശ്രീജിത്ത് തന്നെ തിരിച്ചു വരണമെന്നൊക്കെ. പക്ഷേ എന്റെ സാഹചര്യം അതിനനുവദിച്ചിരുന്നില്ല. പിന്നീട് കുടുംബവിളക്ക് എന്ന പരമ്പരയാണ് ഞാൻ ചെയ്തത്. ഡോ. അനിരുദ്ധ് എന്ന കഥാപാത്രം. പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് തീർത്തുപറയാൻ കഴിയാത്ത ഒരു കാരക്ടർ. പക്ഷേ അവിടെയും തുടരാൻ കഴിഞ്ഞില്ല. ക്വാറന്റൈനിൽ ആയപ്പോൾ ആ സീരിയലിൽ നിന്ന് മാറേണ്ടിവന്നു. ടെലിവിഷനിൽ പുതിയ പ്രോജക്ടുകൾ ചർച്ചയിലുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താത്പര്യം. ടെലിവിഷനിലെത്തിയതോടെ കുടുംബപ്രേക്ഷകരുടെ സ്നേഹം കൂടുതൽ അടുത്തറിയാൻ സാധിച്ചു.
ഡോ. അനിരുദ്ധന്റെ പേരിൽ കിട്ടിയ പണി
കുടുംബവിളക്ക് പരമ്പര മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴക്കിടുന്ന അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ വഴിതിരിച്ചുവിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ആ കാരക്ടർ ചെയ്യുന്ന സമയത്ത് എനിക്ക് സ്വയം തോന്നിയിരുന്നു റിയൽ ലൈഫിൽ ഞാൻ എന്റെ അമ്മയോട് ഏറെ അറ്റാച്ച്ഡ് ആണ്. തിരിച്ചും. എന്നിട്ടും കഥാപാത്രത്തിന് വേണ്ടി പറയേണ്ടി വരുന്ന ചില ഡയലോഗുകൾ ചിലപ്പോഴെങ്കിലും എന്നെ ഒന്ന് ചിന്തിപ്പിക്കും. ആ സീരിയൽ ചെയ്യുന്ന സമയത്ത് ഒരു കടയിൽ പോയപ്പോൾ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു. അമ്മയോട് ഒട്ടും സ്നേഹമില്ലാത്ത മകൻ എന്നൊക്കെ പറഞ്ഞ് എന്റടുത്ത് ചൂടായി. ഞാൻ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. അതന്റെ കഥാപാത്രമാണെന്ന്, അത് മനസിലാക്കിയതുകൊണ്ടാണോ എന്നറിയില്ല ഒരു ചിരിയും പാസാക്കിയാണ് ചേച്ചി തിരിച്ചുപോയത്. പിന്നീട് ആലോചിച്ചപ്പോൾ തോന്നി ആ ചേച്ചിക്ക് അത്രയും ദേഷ്യം വന്നുവെങ്കിൽ ഞാൻ ഡോ. അനിരുദ്ധനായി മാറുന്നതിൽ അത്രയും വിജയിച്ചുവെന്ന്. ഒരു അഭിനേതാവ് എന്ന നിലയിൽ അതൊരു അംഗീകാരമാണ്. ഏതൊരു കലാകാരനും ലഭിക്കുന്ന ഏറ്രവും വലിയ അംഗീകാരം പ്രേക്ഷകർ നൽകുന്ന പ്രതികരണങ്ങൾ തന്നെയാണ്.
അവസരത്തിന് ചോദിച്ചത് ഒന്നരലക്ഷം
മോഡലിംഗിൽ നിന്നാണ് ഞാൻ സിനിമയിലെത്തുന്നത്. കോളേജ് കാലഘട്ടം മുതൽ മോഡലിംഗിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. അവസരങ്ങൾക്കുവേണ്ടി ഓഡിഷൻ പരസ്യങ്ങളൊക്കെ കൃത്യമായി ഫോളോ ചെയ്തിരുന്നു. ഒരിക്കൽ ഒരുകൂട്ടർ അവസരം വാഗ്ദാനം ചെയ്തു. ഓഡിഷനൊക്കെ നടത്തി. നായകകഥാപാത്രമാണെന്നൊക്കെ പറഞ്ഞു. ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നൊക്കെ പറഞ്ഞ് പ്രതീക്ഷ നൽകിയിട്ട് കുറേ ദിവസങ്ങൾ കഴിഞ്ഞ് ഒരു ഫോൺ കോൾ വന്നു. എല്ലാം റെഡിയാണ്, പക്ഷേ സിനിമയ്ക്ക് ഫണ്ടിന്റെ ചെറിയ പ്രശ്നമുണ്ട്. ഒരു ഒന്നരലക്ഷം രൂപ ശ്രീജിത്ത് ഇൻവെസ്റ്റ് ചെയ്യണമെന്ന്. അത് കേട്ടതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകർന്നു. പക്ഷേ കിട്ടിയ അവസരം എങ്ങനെ കളയുമെന്നായി. വീട്ടിൽ കാര്യം അവതരിപ്പിച്ചു. കാശ് കൊടുത്തിട്ടുള്ള അവസരം വേണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. അങ്ങനെ ആകെ ഒരു പ്രതിസന്ധിഘട്ടത്തിൽ നിൽക്കുമ്പോഴാണ് അത് ഒരു തട്ടിപ്പുസംഘമാണെന്ന വാർത്ത എന്നിലേക്കെത്തിയത്.ചതിക്കുഴികൾ ഇന്ന് ഏറെയാണ്. ഇത്തരം കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഹിന്ദി സിനിമയിലേക്ക്
ഒരു ഹിന്ദി ഫീച്ചർ ഫിലിമിന്റെ ചിത്രീകരണം കഴിഞ്ഞു. ഹിമാചൽ പ്രദേശിലായിരുന്നു ഷൂട്ടിംഗ്. 'അമർ കോളനി" എന്നാണ് സിനിമയുടെ പേര്. ആദ്യമായാണ് ഹിന്ദി സിനിമയിൽ അഭിനയിക്കുന്നത്. സിദ്ധാർത്ഥ് ചൗഹാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനുശേഷം ഒ.ടി.ടി റിലീസായിരിക്കും സിനിമയുടേത്. ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കാൻ കഴിയുക എന്നതും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണല്ലോ. ഫ്രണ്ട്ഷിപ്പ് എന്ന ഒരു സിനിമ ചെയ്തിരുന്നു. അത് ഒരേ സമയം മലയാളത്തിലും തമിഴിലും ഇറങ്ങിയിരുന്നു. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. വളരെ കലാമൂല്യമുള്ള ഒരു ചിത്രമായിരുന്നു അത്. സത്യസായിബാവയുടെ ജീവിതം പറയുന്ന സിനിമ. അതിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന് നിശ്ചയിച്ചിരുന്നത് ദിലീപേട്ടനെ ആയിരുന്നു. ആ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെയാണ് ഞാൻ അവതരിപ്പിക്കേണ്ടിയിരുന്നത്. ദിലീപേട്ടന്റെ തിരക്കിട്ട ഷെഡ്യൂൾ കാരണം ആ കഥാപാത്രം എന്നെ ഏല്പിച്ചു. നൂറുശതമാനം അർപ്പണബോധത്തോടെ ഒത്തുചേരുകയും ചെയ്യുമ്പോഴാണ് എല്ലാ ലൊക്കേഷനുകളും സജീവമാകുന്നത്. എന്നിരുന്നാലും പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ടല്ലോ. മുൻവിധികളാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്. എന്നെ നന്നായി മനസിലാക്കുന്നതിന് മുമ്പുതന്നെ ചിലർ വിധിയെഴുതിക്കളയും. ശ്രീജിത്ത് ഇങ്ങനെയാണെന്ന്. ഒരിക്കൽ ഒരു സെറ്റിലിരിക്കുമ്പോൾ കൂടെ വർക്ക് ചെയ്യുന്ന ഒരാൾ വന്ന് കുശലം ചോദിച്ചു. വളരെ പോസിറ്റീവായ സംഭാഷണം. നന്നായി സംസാരിച്ച് രസിപ്പിച്ച ശേഷം അയാൾ അടുത്തയാളുടെ അടുത്തേക്ക് പോയി. അവിടെ ചെന്നയുടൻ പറഞ്ഞത് ശ്രീജിത്തിന് എന്ത് ജാടയാണ്. ഇത്രേ ഉള്ളൂ കാര്യം. ഇതൊക്കെ എല്ലാ തൊഴിൽമേഖലയിലുമുള്ളതുതന്നെയാണ്.
തമിഴ്നാട്ടിൽ നിന്നും കൊച്ചിയിലെത്തിയ ആരാധകർ
ഏതൊരു കലാകാരന്റെയും ഏറ്രവും വലിയ സ്വത്ത് പ്രേക്ഷകരുടെ സ്നേഹം തന്നെയാണ്. സിനിമ ചെയ്യുമ്പോഴാണെങ്കിലും സീരിയൽ ചെയ്യുമ്പോഴാണെങ്കിലും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് എനിക്ക് കിട്ടികൊണ്ടിരുന്ന സ്നേഹം ഏറെ വലുതാണ്. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവുമില്ലാതെ ഒരു കലാകാരനും നിലനില്പില്ല. സോഷ്യൽ മീഡിയയിൽ കുറേ മെസേജുകൾ വരാറുണ്ട്. സിനിമയും സീരിയലും കണ്ടിട്ട് മെസേജ് അയക്കുന്നവരുണ്ട്. ഒരിക്കൽ ഒരാൾ തമിഴ്നാട്ടിൽ നിന്നുവിളിച്ച് എന്നെ ഒരുപാടിഷ്ടമാണ്, ആരാധനയാണെന്നൊക്കെ പറഞ്ഞു. എന്റെ നമ്പർ എങ്ങനെ സംഘടിപ്പിച്ചുവെന്ന് അറിയില്ല. എന്റെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് വച്ച് ആരാധിക്കാറുണ്ടത്രേ. ഞാൻ സ്തംഭിച്ചുപോയി. ഞാൻ പറഞ്ഞു, സ്നേഹിക്കുന്നതിലും എന്റെ സിനിമ കാണുന്നതിലുമൊക്കെ സന്തോഷം. പക്ഷേ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്? അങ്ങനെയൊന്നും ഇനി ചെയ്യരുതെന്നും. പിന്നീടൊരിക്കൽ കൊച്ചിയിലെത്തിയിട്ട് എന്നെ വിളിച്ചു. ഞാൻ കൊച്ചിയിൽ ഷൂട്ടിംഗ് സെറ്റിലുണ്ടെന്നറിഞ്ഞിട്ട് വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് എന്നെകാണാൻവേണ്ടിമാത്രം കൊച്ചിയിലെത്തിയ ഒരാൾ. ഞാൻ ഷൂട്ടിംഗ് സെറ്റിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. ലൊക്കേഷനിലെത്തിയ എന്നെ കണ്ടതും എന്റെ കാൽക്കലേക്ക് വീണു. ഞാൻ ഞെട്ടിപ്പോയി. ലൊക്കേഷനിലെല്ലാവരും കണ്ടുകൊണ്ടിരിക്കയല്ലേ. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കാര്യങ്ങളൊക്കെ സംസാരിച്ചു പിരിഞ്ഞു.
കുടുംബമാണ് എനർജി
അച്ഛൻ, അമ്മ, അനിയൻ പിന്നെ എന്റെ ഭാര്യ ഇതാണ് എന്റെ ചെറിയ കുടുംബം. ഭാര്യ അർച്ചന കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. രണ്ടുവർഷത്തെ പ്രണയത്തിനുശേഷമാണ് ഒന്നിച്ചത്. ഏതൊരു കലാകാരന്റെ ജീവിതത്തിലും ഏറെ വലുതാണ് കുടുംബത്തിന്റെ പിന്തുണ. ആ കാര്യത്തിൽ ഞാൻ അനുഗ്രഹീതനാണ്. ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. അതിനായുള്ള കാത്തിരിപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |