തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരി എഫ്.സി.എെയിൽ നിന്ന് എടുക്കുന്നതിനുള്ള അനുമതി നൽകാൻ ജില്ലാ കളക്ടർമാരോട് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ കളക്ടർമാരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂൾ തുറക്കുന്ന മുറയ്ക്ക് ലഹരിവിരുദ്ധ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ എക്‌സൈസ് സ്‌ക്വാഡ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തണം. കുട്ടികളുമായി ബന്ധപ്പെട്ട അടിയന്തര ചികിത്സാ കാര്യങ്ങൾക്കായി ആരോഗ്യമേഖലയിൽ പ്രത്യേക സംവിധാനമൊരുക്കണം. അദ്ധ്യാപകർക്കും ജീവനക്കാർക്കും വാക്‌സിൻ ഡ്രൈവ് ത്വരിതപ്പെടുത്തണം. അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കണം.
കുട്ടികളുടെ യാത്രാ സംവിധാനങ്ങളിലും പൊതുഇടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളൊരുക്കണം. ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ, നിർമ്മാണപ്രവർത്തനങ്ങളാലോ, ഫിറ്റ്‌നസ് ലഭിക്കാത്തതുകൊണ്ടോ പ്രവർത്തിക്കാൻ കഴിയാത്ത സ്‌കൂളുകൾ എന്നിവിടങ്ങളിൽ ബദൽ സംവിധാനം ഒരുക്കണം.
മുന്നൊരുക്ക റിപ്പോർട്ട്
സ്‌കൂൾ തുറക്കുന്നതിന്റെ മാർഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ട് ഈ മാസം 21നകം പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ കളക്ടർമാർക്ക് നൽകണം. 22ന് കളക്ടർമാർ ക്രോഡീകരിച്ച റിപ്പോർട്ട് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |