കൊച്ചി: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്‌ടപരിഹാരം നിശ്ചയിക്കാൻ വിപണിവിലയടക്കമുള്ള എല്ലാ വിവരങ്ങളും സമഗ്രമായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. റവന്യൂ രേഖകൾ മാത്രം അടിസ്ഥാനമാക്കരുത്. ഭൂമിയുടെ സ്വഭാവം, സ്ഥിതി, ഉപയോഗം, റോഡ് സൗകര്യം, പ്രവേശന സൗകര്യം തുടങ്ങിയവ കൂടി പരിഗണിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
റവന്യൂ രേഖകളിൽ ചതുപ്പു നിലമെന്ന് രേഖപ്പെടുത്തിയ കരഭൂമി ദേശീയപാത വികസനത്തിന് ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം കുറയുമെന്ന ആശങ്കയിൽ കായംകുളം സ്വദേശി എം. അബൂബക്കർ, പത്തിയൂർ സ്വദേശി കെ.സി. ചന്ദ്രമോഹൻ തുടങ്ങിയവർ നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
റവന്യൂ രേഖകളിൽ ഭൂമിയുടെ യഥാർത്ഥ സ്വഭാവം ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്നത് സംസ്ഥാന വ്യാപകമായ പ്രശ്നമാണ്. വില നിർണയത്തിൽ പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് ഭൂമിയേറ്റെടുക്കൽ അതോറിട്ടിയെ സമീപിക്കുകയാണ് ഹർജിക്കാർ ചെയ്യേണ്ടതെന്ന് സർക്കാരും ദേശീയപാത അതോറിട്ടിയും വാദിച്ചു. തുടർന്ന് ന്യായമായ നഷ്‌ടപരിഹാരത്തിന് ഹർജിക്കാർ ഭൂമിയേറ്റെടുക്കൽ അതോറിട്ടിയെ സമീപിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |