
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഫ്രാൻസിലേക്ക് പ്രവേശന കവാടം തുറക്കുകയാണ്. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഫ്രാൻസിലെ മാഴ്സെഫോസ് തുറമുഖവുമായി ബിസിനസ് വിപുലീകരണത്തിന് കരാറൊപ്പിട്ടതിന്റെ,ഏറ്റവും വലിയ ഗുണഭോക്താവുക വിഴിഞ്ഞം തുറമുഖമായിരിക്കും. പശ്ചിമ യൂറോപ്പിലേക്കുള്ള പ്രവേശനകവാടമായ മാഴ്സെഫോസ് തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്കെത്തുന്ന കൂറ്റൻ കപ്പലുകൾ അടുപ്പിക്കുക വിഴിഞ്ഞത്തായിരിക്കും.ഇതോടെ വിഴിഞ്ഞത്തിനും യൂറോപ്പിനുമിടയിൽ ചരക്കുഗതാഗതം ശക്തമാവും.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർകപ്പൽപോലും അടുപ്പിക്കാനാവുന്ന വിഴിഞ്ഞം,അന്താരാഷ്ട്ര കപ്പൽച്ചാലിന് 10നോട്ടിക്കൽ മൈൽ അടുത്തായതാണ് ഏറ്റവും ഗുണകരം. മുംബയ് 700ഉം മുന്ദ്ര 1,150നോട്ടിക്കൽമൈലും അകലെയാണ്. വിഴിഞ്ഞത്തിന് പകരം ഇവിടങ്ങളിലെത്താൻ 50 മണിക്കൂറിലേറെ അധികയാത്ര വേണം. മദർഷിപ്പുകൾ അടുപ്പിക്കാനാവുന്ന ശ്രീലങ്കയിലെ കൊളംബോ തുറമുഖം പോലും, രാജ്യാന്തര കപ്പൽച്ചാലിൽ നിന്ന് 25നോട്ടിക്കൽമൈൽ അകലെയാണ്. അവിടെ 18 മീറ്ററാണ് പരമാവധി ആഴം. ഡ്രജ്ജിംഗ് വേണ്ടിവരും.സെമി- ഓട്ടോമേറ്റഡാണ്. വിഴിഞ്ഞത്ത് 20മീറ്റർ സ്വാഭാവിക ആഴമുണ്ട്. ഡ്രജ്ജിംഗ് ആവശ്യമില്ല. യൂറോപ്പ്, ഗൾഫ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള കപ്പൽച്ചാലിനോടുള്ള സാമീപ്യമുള്ളതിനാൽ ലോകത്തെ വമ്പൻ കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിടാനെത്തുന്നു.
ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് വാണിജ്യ ഇടനാഴി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്,അദാനി പോർട്സ് ഫ്രാൻസിലെ തുറമുഖവുമായി കരാറൊപ്പിട്ടത്.ഇതിലൂടെ വിഴിഞ്ഞത്ത് 70ദശലക്ഷം ടൺ കണ്ടെയ്നർ നീക്കം അധികമായി നടക്കുമെന്നാണ് വിലയിരുത്തൽ.കൊച്ചി വഴി അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 60- 65ദിവസവും യൂറോപ്പിലേക്ക് 40ദിവസവുമെടുക്കും.എന്നാൽ വിഴിഞ്ഞത്തു നിന്ന് അമേരിക്കയിലേക്ക് 35ഉം, യൂറോപ്പിലേക്ക് 22 ദിവസവും മതി.ഇതും വിഴിഞ്ഞത്തിന് അനുകൂലമായിരിക്കും.
ഏഷ്യൻ - യൂറോപ്യൻ
പാതയിലും വിഴിഞ്ഞം
ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജേഡ് സർവീസിൽ കഴിഞ്ഞമാർച്ചിൽ വിഴിഞ്ഞം ഇടംപിടിച്ചിരുന്നു. ലോകത്തെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് ഈ സർവീസ്.
ദക്ഷിണാഫ്രിക്കയിലെ ഗുഡ്ഹോപ്പ് മുനമ്പിനെ ചുറ്റിപ്പോവുന്ന പാതയിൽ ചൈന, ദക്ഷിണകൊറിയ, സിംഗപ്പൂർ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ വൻകിട തുറമുഖങ്ങളെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കും.
ജേഡ് സർവീസിലുൾപ്പെട്ടതോടെ ഇന്ത്യയിലേക്ക് മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള മറ്റ് രാജ്യങ്ങളിലേക്കുള്ള വമ്പൻ കപ്പലുകളും വിഴിഞ്ഞത്ത് അടുപ്പിക്കുകയാണ് ചെയ്യുന്നത്.
സാമ്പത്തിക വളർച്ചയ്ക്കും തൊഴിലിനും കടലോളം അവസരങ്ങളാണ് ഇതോടെ തുറക്കുന്നത്. അവസരങ്ങൾ മുതലാക്കാൻ തുറമുഖം കേന്ദ്രമായി വ്യവസായ വികസനമുണ്ടാവണം.
പ്രതീക്ഷകൾ
1)അന്താരാഷ്ട്ര പാതയിലെ പ്രധാന തുറമുഖമാവും
2)പോർട്ട് - ടു - പോർട്ട് ബിസിനസ് വർദ്ധിക്കും
3)തുറമുഖ സൗകര്യങ്ങൾ പരസ്പരം ഉപയോഗിക്കാം
4)ഇരുവശത്തേക്കും കാർഗോ നീക്കം നടത്താനാവും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |