തിരുവനന്തപുരം: ഐ.ടി വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ ഏകപക്ഷീയമായ നിർദേശമാണ് എസ്.എം.എസ് ബില്ലെന്നും അതു നടപ്പാക്കിയ മാനേജ്മെന്റിനാണ് അമിത ബില്ലിന്റെ ഉത്തരവാദിത്വമെന്നും വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) കുറ്റപ്പെടുത്തി. അമിത വെള്ളക്കരം നൽകി ഉപഭോക്താക്കളെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്നതിനെതിരെ ഉപഭോക്തൃ കൂട്ടായ്മയായ
സെഫിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുമെന്ന് എംപ്ളോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി. ശശിധരൻനായർ അറിയിച്ചു.
പുതിയ നീക്കം ബില്ലിലെ സുതാര്യതയില്ലാതാക്കുമെന്ന്
യൂണിയൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
പരിഷ്‌കാരത്തെ തുടർന്ന് വരുമാനം കുറഞ്ഞു. ബിൽ തുകയെ സംബന്ധിച്ച തർക്കങ്ങളുമായി ഉപഭോക്താക്കൾ ഓഫീസിൽ കയറിയിറങ്ങുന്നു. ഓഫീസ് അന്തരീക്ഷം പ്രക്ഷുബ്ധമായി. ബിൽ തുകയെ സംബന്ധിച്ച തർക്കങ്ങൾ കോടതിയിലുമെത്തി. ഇതിനെല്ലാം കാരണം ഉപഭോക്താക്കൾക്ക് ബിൽ നൽകാതെ എസ്.എം.എസ് മാത്രം നൽകിയതാണ്. ബില്ലിലെ സുതാര്യതയും വിശ്വാസ്യതയും നഷ്ടമായി.
ഒരു കൂടിയാലോചനയും നടത്താതെ ഒരു ഉദ്യോഗസ്ഥന്റെ തന്നിഷ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വരുത്തിയ പരിഷ്‌കാരത്തെ തുടർന്ന് ഉപഭോക്താക്കൾക്കുണ്ടായ പ്രയാസങ്ങൾക്കും വരുമാനത്തിൽ വന്ന കുറവിനും പൂർണ ഉത്തരവാദി അതോറിട്ടി മാനേജ്‌മെന്റാണ്. ഈ ജാള്യത മറയ്ക്കാൻ മീറ്റർ റീഡർമാരെ ബലിയാടാക്കാനാണ് നീക്കം. ബിൽ നൽകാതെ വീണ്ടും എസ്.എം.എസിലൂടെ ഉപഭോക്താക്കളെ വെല്ലുവിളിക്കാനാണ് നീക്കം. ഉപഭോക്താകൾക്ക് ഗുണകരമായ ഏത് പരിഷ്‌കാരങ്ങൾക്കും യൂണിയൻ പൂർണപിന്തുണ നൽകും. അല്ലാത്ത നീക്കങ്ങളെ എതിർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |