കാഞ്ഞങ്ങാട്: ജാമ്യക്കാർ ഹാജരായതിനെ തുടർന്ന് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി ടി.കെ. പൂക്കോയയ്ക്ക് 20 കേസുകളിൽ കൂടി കോടതി ജാമ്യമനുവദിച്ചു. നേരത്തെ 31 കേസുകളിൽ ജാമ്യമനുവദിച്ചതടക്കം ഇതോടെ 51 കേസുകളിൽ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൂക്കോയയ്ക്ക് ജാമ്യമനുവദിച്ചു.
കണ്ണൂർ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത 16 കേസുകളിൽ നേരത്തെ ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചിരുന്നു. ജാമ്യക്കാരില്ലാത്തതിനാൽ ജാമ്യമനുവദിച്ച കേസുകളിൽ ജാമ്യം സാധുവല്ലാതായി മാറി. ഇന്നലെ ജാമ്യക്കാർ നേരിട്ട് കോടതിയിലെത്തിയതോടെയാണ് ജാമ്യവിധി സാധുവായത്.
അമ്പത്തൊന്ന് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിക്ക് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് മാത്രം 39 കേസുകളിൽ ഇനി ജാമ്യം ലഭിക്കാനുണ്ട്. കാസർകോടും കണ്ണൂരിലുമായുള്ള കേസുകളിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പൂക്കോയയ്ക്ക് ജില്ലാ ജയിലിൽ നിന്ന് പുറത്ത് കടക്കാനാവൂ.
ജാമ്യം ലഭിക്കാത്ത 39 കേസുകളിൽ ഇന്നലെ റിമാൻഡ് കാലാവധി പൂർത്തിയായതിനാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ അപേക്ഷ കൂടി പരിഗണിച്ച് പ്രതിയെ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. വീഡിയോ കോൺഫറൻസ് വഴി ജയിലിൽ നിന്ന് പൂക്കോയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |