ദുബായ്: ഈ വർഷത്തെ ഏറ്റവും വലിയ കായിക മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യു.എ.ഇയിലെ പ്രവാസികൾ. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ ക്രിക്കറ്റ് ടീമുകൾ ഒക്‌ടോബർ 24ന് ദുബായിൽ അണിനിരക്കുമ്പോൾ പ്രവചനങ്ങളും പ്രതീക്ഷകളുമായി ഇരു ടീമുകളുടെയും ആരാധകർ രംഗത്തുണ്ട്. ഐ.സി.സി ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.
ഒരു കായിക മത്സരം എന്നതിലുപരിയായാണ് വലിയൊരു ശതമാനം പേരും ഇരു ടീമുകളും കളിക്കളത്തിൽ ഏറ്റുമുട്ടുന്ന ഈ വേളയെ നോക്കിക്കാണുന്നത്. ഇരു രാജ്യങ്ങളിലേതെന്ന പോലെ ഇരു ടീമുകൾക്കും നിരവധി ആരാധകർ ഗൾഫ് രാജ്യങ്ങളിൽ ഉണ്ട്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം കാണാൻ പലരും 300 ദിർഹം മുതൽ 2400 ദിർഹം വരെ ചിലവഴിച്ചു കഴിഞ്ഞു. അതേസമയം, അതിനു കഴിയാത്തവർ താമസ സ്ഥലങ്ങളിൽ ടി.വിയിലും ഇന്റർനെറ്റിലുമായി കാണാനുളള കാത്തിരിപ്പിലാണ്.
ദുബായിലെ പല കമ്പനികളും തങ്ങളുടെ കോൺഫറൻസ് റൂമുകൾ 'മിനി സ്റ്റേഡിയങ്ങൾ' ആക്കി മാറ്റി, ജീവനക്കാർക്ക് ചരിത്രപരമായ മത്സരം വലിയ സ്‌ക്രീനുകളിൽ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട പ്രാധാന്യവും വികാരങ്ങളും മനസിലാക്കിയാണ് ഇത്തരം സൗകര്യങ്ങൾ കമ്പനികൾ ഒരുക്കിയിട്ടുളളതെന്ന് അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |