പാലക്കാട്:പണവുമായി കടന്ന് കളഞ്ഞ ബിവറേജസ് ജീവനക്കാരനായ ആലത്തൂർ സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കാഞ്ഞിരപ്പുഴ ബിവറേജസ് ഔട്ട്ലെറ്റിലെ കളക്ഷൻ തുകയായ മുപ്പത്തിയൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ 31, 25, 240 രൂപ ഷോപ്പ് മാനേജർ ഗിരീഷിൻെറ കൈയിൽ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാൽ പണം അടക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി നൽകിയതിനെ തുടർന്നാണ് ഗിരീഷ് ഈ തുകയുമായി മുങ്ങിയത്.
സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് ഗിരീഷ് അയച്ചതിന് ശേഷമാണ് പണവുമായി കടന്ന് കളഞ്ഞത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വാളയാര്‍ അതിര്‍ത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ കണ്ടെത്തിയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.രണ്ടു വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനായിരുന്നു ഗിരീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |