തിരുവനന്തപുരം: ഒരു വർഷത്തെ ജയിൽ വാസത്തിനുശേഷം ജാമ്യം കിട്ടി വീട്ടിലെത്തിയ ബിനീഷിനെ പിതാവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ ആശ്വാസത്തോടെ ആശ്ളേഷിച്ചു, മാതാവ് വിനോദിനി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. മരുതംകുഴിയിലെ വീട്ടിലായിരുന്നു ഈ രംഗങ്ങൾ. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടോടെ മോചിതനായ ബിനീഷ് ഇന്നലെ രാവിലെ 10.30നാണ് തലസ്ഥാനത്ത് എത്തിയത്. സഹോദരൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ സുഹൃത്തുക്കൾ പുഷ്‌പഹാരങ്ങൾ അണിയിച്ചാണ് സ്വീകരിച്ചത്.
മരുതംകുഴിയിലെ വീട്ടിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ കാത്തിരിക്കുകയായിരുന്നു. പതിനൊന്നോടെ ചുവന്ന ഇന്നോവ കാറിൽ ബീനിഷ് എത്തി. കുശലാന്വേഷണങ്ങൾക്കുശേഷം വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചു. ലഹരി മരുന്ന് കേസിലെ കള്ളപ്പണ- ബിനാമി ഇടപാടിൽ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ബിനിഷ് ജയിൽ മോചിതനായത്.
'ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്'
തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം കൃത്യമായി പറയുമെന്നും വിമാനത്താവളത്തിൽവച്ച് ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണിത്. സത്യത്തെ കള്ളമാക്കാൻ പറ്റും. പക്ഷേ, കാലം എന്നൊന്ന് ഉണ്ടല്ലോ. അത് സത്യത്തോട് ചേർന്നു നില്ക്കും. നീതി പുലർത്തുകയും ചെയ്യും. ഇപ്പോൾ നന്ദി പറയാനുള്ളത് കോടതിയോടാണ്. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. പിന്തുണച്ചവർക്കെല്ലാം നന്ദിയെന്നും ബിനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |