തിരുവനന്തപുരം: നീണ്ട ഉഭയകക്ഷി ചർച്ചകൾക്കൊടുവിൽ ഇടതുമുന്നണിയിൽ ബോർഡ്, കോർപ്പറേഷൻ വിഭജന പ്രക്രിയ പൂർത്തിയാക്കി. കേരള കോൺഗ്രസ്-എമ്മിന് ആറും ജനതാദൾ-എസ്, ലോക് താന്ത്രിക് ജനതാദൾ, എൻ.സി.പി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവയ്ക്ക് രണ്ട് വീതവും കോൺഗ്രസ്-എസ്, ഐ.എൻ.എൽ, കേരള കോൺഗ്രസ്-ബി എന്നിവയ്ക്ക് ഓരോ ചെയർമാൻ സ്ഥാനങ്ങളും ലഭിക്കും. സി.പി.ഐക്ക് 15 ചെയർമാൻ സ്ഥാനങ്ങളാണ്. നൂറ്റിയമ്പതോളം വരുന്ന സ്ഥാപനങ്ങളിൽ അവശേഷിച്ചവ സി.പി.എമ്മിന് ലഭിക്കും.
വിഭജനത്തിൽ ചെറുകക്ഷികളിൽ പലരും അതൃപ്തരാണ്. എന്നാൽ തത്കാലം ഉള്ളിലൊതുക്കാനാണ് തീരുമാനം. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്-സ്കറിയ തോമസ് വിഭാഗത്തിനും മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന ആർ.എസ്.പി-ലെനിനിസ്റ്റിനും ചെയർമാൻ സ്ഥാനങ്ങളില്ല.
വിവിധ സ്ഥാപനങ്ങളിൽ ഡയറക്ടർ സ്ഥാനങ്ങളും വിഭജിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിനും ജനതാദൾ-എസിനുമാണ് ചെറു കക്ഷികളിൽ കൂടുതൽ ഡയറക്ടർ സ്ഥാനങ്ങൾ ലഭിക്കുക. മറ്റുള്ളവയ്ക്ക് നാല് മുതൽ ആറ് വരെ സ്ഥാനങ്ങൾ ലഭിക്കും.
അതേസമയം, ജനതാദൾ-എസിന്റെ കൈയിലിരുന്ന സുപ്രധാന സ്ഥാപനമായ കേരള വനംവികസന കോർപ്പറേഷൻ ഇക്കുറി എൻ.സി.പിക്ക് നൽകി. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ കാലാകാലങ്ങളിൽ ഐ.എൻ.എല്ലിന് നൽകിപ്പോന്നത് ഇക്കുറി മാണിഗ്രൂപ്പിന് കൈമാറി. വ്യവസായ, തൊഴിൽ, സാംസ്കാരിക വകുപ്പുകളുടെ കീഴിലാണ് ഏറ്റവുമധികം സ്ഥാപനങ്ങളുള്ളത്. ഇവയിൽ ബഹുഭൂരിപക്ഷവും സി.പി.എമ്മിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |