തിരുവനന്തപുരം: ബേബി ഡാം ബലപ്പെടുത്തുന്നതിലൂടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള നിയമപരിരക്ഷ തമിഴ്നാടിന് ലഭിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മരംമുറിക്കാൻ അനുമതി നൽകിയതെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും.
മുഖ്യമന്ത്റിയും സി.പി.എം നേതൃത്വവും അറിയാതെ ഉത്തരവിറങ്ങില്ലെന്ന് ആരോപിച്ച പ്രതിപക്ഷം, ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും, വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിരസിച്ചു. വൈൽഡ് ലൈഫ് ബോർഡിന്റെ അംഗീകാരമില്ലാതെയാണ് ഉത്തരവിറങ്ങിയതെന്നും ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മൗനം പാലിച്ചു.
നവംബർ ഒന്നിന് ജലവിഭവ അഡി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്റിയും വനം,ജലവിഭവ മന്ത്റിമാരും അറിയാതെ അഡി.ചീഫ് സെക്രട്ടറി യോഗം വിളിക്കില്ല. ഉദ്യോഗസ്ഥർ ഉത്തരവിറക്കിയത് വനം മന്ത്റി അറിഞ്ഞില്ലെങ്കിൽ എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം 11ന് സമർപ്പിക്കാനാരിക്കെ മരം മുറിക്കാൻ അനുമതി നൽകിയത് പുതിയ ഡാമെന്ന കേരളത്തിന്റെ വാദത്തെ ദുർബലപ്പെടുത്തുമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. വൈൽഡ് ലൈഫ് ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്റിയും വൈസ് ചെയർമാൻ വനംമന്ത്റിയുമാണ്. ഇവർ അറിയാതെ ഉത്തരവിറക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയം പലവട്ടം സഭ പരിഗണിച്ചതാണെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സബ്മിഷനായി അവതരിപ്പിക്കാമെന്നുമുള്ള സ്പീക്കർ എം.ബി. രാജേഷിന്റെ പരാമർശം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
'ഉത്തരവ് റദ്ദാക്കാത്തത് എന്തുകൊണ്ടാണ്?. ഡാം സുരക്ഷിതമാണെന്ന തമിഴ്നാട് നിലപാടിലേക്ക് സി.പി.എമ്മും കേരള സർക്കാരും എത്തിയിരിക്കുകയാണോ? ബേബി ഡാം ശക്തിപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന പഠനറിപ്പോർട്ടുണ്ടായിരിക്കെ കേരളത്തിന്റെ നടപടി ദുരൂഹമാണ്".
- വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്
'ജലനിരപ്പ് 152അടിയാക്കാനുള്ള തമിഴ്നാടിന്റെ നീക്കങ്ങൾക്ക് ഒത്തുകളിക്കേണ്ട ആവശ്യം സർക്കാരിനില്ല. ദുരന്തസാദ്ധ്യത സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഉത്തരവ് ശ്രദ്ധയിൽപെട്ടയുടൻ നടപടി സ്വീകരിച്ചു".
- എ.കെ. ശശീന്ദ്രൻ, വനംമന്ത്രി
ഉത്തരവ് നിലനിൽക്കില്ല:വനംമന്ത്രി
സുപ്രീം കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമല്ലാത്ത ഉത്തരവ് ഏത് ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ചാലും അതു നിലനിൽക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
മരംമുറിക്കാൻ ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ആവശ്യമായ കേന്ദ്രസർക്കാർ അനുമതികളും ഉണ്ടായിരുന്നോ എന്ന് വിശദമായി പരിശോധിക്കും.
ബേബി ഡാമിന്റെ പരിസരത്ത് 23 മരം മുറിക്കാനാണ് തമിഴ്നാട് ജലവിഭവ എക്സിക്യൂട്ടീവ് എൻജിനിയർ അനുമതി തേടിയത്. 15 മരം മുറിക്കാൻ അനുമതി നൽകി ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ് നവംബർ അഞ്ചിന് ഉത്തരവിറക്കി. സർക്കാരിന്റെ ശ്രദ്ധയിൽ വന്നത് നവംബർ ആറിനാണ്. ഞായറാഴ്ച ആയിട്ടും ഉത്തരവ് മരവിപ്പിച്ചുകൊണ്ട് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ പ്രഖ്യാപിത നിലപാട് കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും എന്നതുതന്നെയാണ്.
ഭൂചലന മേഖലയിലുള്ളതും 126 വർഷം പഴക്കമുള്ളതുമായ ഡാം മതിയായ സുരക്ഷ നൽകുന്നില്ല എന്ന ആശങ്ക സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. 136 അടിക്കു മുകളിൽ ജലനിരപ്പ് ഉയരുമ്പോൾ ക്രമാതീതമായി ഡാം നേരിടുന്ന മർദ്ദത്തെക്കുറിച്ചും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിൽ തമിഴ്നാടിലെയും കേരളത്തിലെയും വനം- വന്യജീവി വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ എല്ലാ സംശയങ്ങൾക്കും വ്യക്തത വരുത്തണമെന്ന് സമിതിയുടെ ചെയർമാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സംയുക്ത പരിശോധന നടന്നിട്ടില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാനായാണ് ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |