തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിലെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിനെ അനുവദിച്ച് ഉത്തവിറക്കിയത് വിവാദമായ പശ്ചാത്തലത്തിൽ ഡി.എഫ്.ഒ മുതലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ വനംമേധാവി വിളിച്ചുചേർത്തു. സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കും മുൻപ് വനം മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സർക്കാരിന്റെ അനുമതി ആവശ്യമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും മുൻപ് വനം മേധാവി വഴി വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. നിർദേശങ്ങളും ഉത്തരവുകളും നൽകുമ്പോൾ, ചട്ടങ്ങളും നിയമങ്ങളും നിലവിലെ നിർദേശങ്ങളും ലംഘിക്കുന്നതാണോ എന്ന് പരിശോധിക്കണം. വിവാദ നിർദേശങ്ങളുണ്ടെങ്കിൽ അതും വനം മേധാവിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം. മുല്ലപ്പെരിയാർ മരംമുറിക്കലിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയപ്പോൾ വനംമേധാവിയുടെ ശ്രദ്ധയിൽപെടുത്താത്തത് യോഗത്തിൽ ചർച്ചയായി.
ചീഫ്സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ വനം പ്രിൻസിപ്പൽ സെക്രട്ടി രാജേഷ് കുമാർ സിൻഹയ്ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. വനംവകുപ്പിന്റെ ചുമതലയിൽ നിന്ന് സിൻഹയെ മാറ്റിയേക്കും. മരംമുറിക്കലിന് തമിഴ്നാടിന് അനുമതി നൽകാൻ രണ്ടു കത്തുകളിലൂടെ സിൻഹ വനം ഉദ്യോഗസ്ഥരെ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ജലവിഭവ അഡി.ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുക്കുക മാത്രമാണ് താൻ ചെയ്തതെന്നും തമിഴ്നാടുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ 2017മുതൽ മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്താറില്ലായിരുന്നെന്നും സിൻഹ ചീഫ്സെക്രട്ടറിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. മരം മുറിക്കലുമായി ബന്ധപ്പെട്ടു ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ വനം സെക്രട്ടറിയെ കൂടാതെ കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി, തമിഴ്നാട് പൊതുമരാമത്തു സെക്രട്ടറി എന്നിവരും പങ്കെടുത്തിരുന്നു. മരംമുറിക്കുന്നതിനായി വനത്തിലൂടെ റോഡ് നിർമ്മിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |