തൊടുപുഴ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് അൽ- അസ്ഹർ പോളിടെക്നിക് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി ആലപ്പുഴ പുതുപള്ളി ഗോവിന്ദമുട്ടം പാലമൂട്ടിൽ ശങ്കരൻപിള്ളയുടെയും രാജേശ്വരിയുടെയും മകൻ എസ്. ഉണ്ണിക്കുട്ടൻ (20) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.50ന് കോളേജിന് സമീപമായിരുന്നു അപകടം. ഉണ്ണിക്കുട്ടനും സഹപാഠിയായ കായംകുളം സ്വദേശി ആരോമലും കോളേജിന് സമീപത്ത് തന്നെയുള്ള റൂമിലേക്ക് ഭക്ഷണം കഴിക്കാനായി ബൈക്കിൽ പോവുകയായിരുന്നു. ഇതിനിടെ ഇടവഴിയിൽ നിന്ന് മെയിൻ റോഡിലേക്ക് അപ്രതീക്ഷിതമായി കാറെത്തിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കുട്ടനെ ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആരോമൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിനിടയിൽ ചികിത്സിക്കാൻ വൈകിയെന്ന് ആരോപിച്ച് ഉണ്ണിക്കുട്ടന്റെ സഹപാഠികൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. മൃതദേഹം മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഏകസഹോദരൻ: ശ്രീക്കുട്ടൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |