പനാജി.കരിമ്പിന് മധുരമാണെങ്കിലും കരിമ്പ് മുറിക്കുന്ന സ്ത്രീകൾക്ക് പറയാനുള്ളത് കയ്പ്പ് രസമുള്ള ജീവിതകഥയാണ്.മഹാരാഷ്ട്രയിലെ പഞ്ചസാര വ്യവസായ മേഖലയിൽ അരങ്ങേറുന്ന സംഭവങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആണോ നടക്കുന്നതെന്ന് അതിശയിച്ചുപോകും. തിരുവനന്തപുരത്ത് പൊലീസ് ഉരുട്ടിക്കൊന്ന മകന്റെ നീതിക്കായി പോരാടിയ പ്രഭാവതിയമ്മയുടെ കഥ ' മായി ഘട്ടി " ലൂടെ പറഞ്ഞ ആനന്ദ് മഹാദേവന്റെ പുതിയ മറാത്തി ചിത്രം ' ബിറ്റർ സ്വീറ്റ് "കരിമ്പ് മുറിക്കുന്ന സ്ത്രീകൾ നേരിടുന്ന കൊടിയ ചൂഷണത്തിന്റെ അനുഭവങ്ങൾ തുറന്നു കാട്ടുന്നതാണ്.
'ഇതുമൊരു സംഭവകഥയെ ആസ്പദമാക്കിയെടുത്ത സിനിമയാണ്. ഗോവ ഇഫിയിൽ ( ഐ.എഫ്.എഫ്.ഐ )ഇന്ത്യൻ പനോരമയിൽ നവംബർ 23 ന് വൈകിട്ട് അഞ്ചിന് പ്രദർശിപ്പിക്കുന്ന ബിറ്റർസ്വീറ്റിനെ കുറിച്ച് ആനന്ദ് മഹാദേവൻ സംസാരിച്ചു.പഞ്ചസാര കയറ്റുമതി ചെയ്യുന്നതിൽ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.മഹാരാഷ്ട്രയിലെ ബീഡിൽ നടന്ന ഒരു യഥാർത്ഥ അനുഭവ കഥയാണ് ബിറ്റർസ്വീറ്റിന് ആധാരം.കരിമ്പ് കട്ടിംഗ് സീസൺ ആറുമാസമാണ്.ഈ ആറുമാസത്തിനകം പരമാവധി ഉത്പ്പാദനമെന്നതാണ് പഞ്ചസാര ഉത്പ്പാദകരുടെ ലക്ഷ്യം. അതിനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കരിമ്പ് കട്ട് ചെയ്യാൻ ദമ്പതികളെയടക്കം തൊഴിലാളികളെ വിളിക്കും.ഓരോ ദമ്പതികളും ദിനം പ്രതി ഇരുപത് ടൺ കരിമ്പ് മുറിക്കണം.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാസമുറ വരുന്ന നാലുദിനങ്ങൾ പ്രശ്നമാണ്.ആ ദിവസം പണിയെടുക്കാതിരുന്നാൽ ശമ്പളവുമില്ല.പെനാൽറ്റിയുമുണ്ട്.ഇതൊഴിവാക്കാൻ ഷുഗർ മിൽ ഓണർമാർ പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.സ്ത്രീകളെ നിർബന്ധിച്ച് ഗർഭപാത്രം നീക്കം ചെയ്യിക്കുകയെന്നതാണ് അത്. കഴിഞ്ഞ പത്തുവർഷമായി ഇത് ഒരു ആചാരം പോലെ നടന്നുവരുന്നു.അതിനായി ഡോക്ടർമാരെ സജ്ജമാക്കിയിട്ടുണ്ട്.നാലുദിവസം കൊണ്ട് ശസ്ത്രക്രിയയടക്കം എല്ലാം കഴിഞ്ഞ് ജോലിക്കു കയറാം. ഫുൾ സാലറിയും ആനുകൂല്യവും ലഭിക്കും.അച്ഛനെ സഹായിക്കാനായി കരിമ്പു മുറിക്കാനെത്തുന്ന സുഗുണ എന്ന പെൺകുട്ടി ഈ യഥാർത്ഥ അവസ്ഥ തിരിച്ചറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം." ആനന്ദ് മഹാദേവൻ പറഞ്ഞു. 'സുഗുണ എന്ന് പേരുമാറ്റിയെന്നേയുള്ളു. ബീഡിൽ ഉള്ള ഒരു പെൺകുട്ടി നേരിട്ട അനുഭവങ്ങളിലൂടെ ഈ ക്രൂരമായ ചൂഷണം വെളിച്ചത്തുകൊണ്ടുവരാനാണ് ശ്രമിച്ചത്.പക്ഷേ മിൽ ഓണർമാരുടേത് വലിയ ലോബിയാണ്. അവരോട് ഫൈറ്റ് ചെയ്ത് നിൽക്കാൻ കഴിയില്ല.സ്ത്രീകൾ സ്വമേധയാ മുന്നോട്ടുവരുന്നതാണെന്ന് സമ്മതിപ്പിക്കും.അക്ഷയ ഗുരവാണ് സുഗുണയെ അവതരിപ്പിച്ചത്." ആനന്ദ് മഹാദേവൻ പറയുന്നു.
എന്തുകൊണ്ട് മറാത്തി?
മലയാളിയായ താൻ എന്തുകൊണ്ട് മറാത്തിയിൽ ചിത്രങ്ങളെടുക്കുന്നുവെന്ന് ചോദിച്ചാൽ നല്ലൊരു നിർമ്മാതാവിനെ കിട്ടാത്തതുകൊണ്ടാണെന്നാണ് ആനന്ദ് മഹാദേവന്റെ മറുപടി.തൃശൂർകാരനായ എനിക്ക് മലയാളത്തിൽ ചിത്രങ്ങൾ എടുക്കാൻ താത്പ്പര്യമുണ്ട്.പക്ഷേ പിന്തുണ കിട്ടണ്ടേ?മറാത്തിയിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണസഹകരണം ലഭിക്കും.നല്ല ആക്ടേഴ്സുമുണ്ട്. സംവിധാനത്തിനൊപ്പം അഭിനയവും മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.ഹർഷദ് മേത്ത സംഭവത്തക്കുറിച്ചെടുത്ത ' സ്കാം 1992 " വിൽ ആർ.ബി.ഐ ഗവർണറുടെ വേഷവും വിവിധ ഭാഷകളിൽ ചിത്രീകരിച്ച ഹാഥി മേരാ സാഥിയിൽ മുഖ്യ വില്ലൻ വേഷവും അവതരിപ്പിച്ചിരുന്നു.
അടുത്ത ചിത്രം ദയാവധത്തെക്കുറിച്ച്
ഇറ്റ് ഈസ് ടൈം ടു ഗോ ആണ് ആനന്ദ് മഹാദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.ദിലീപ് പ്രഭാവ്ങ്കറും രോഹിണി ഹത്തംഗഡിയും അഭിനയിക്കുന്ന ചിത്രത്തിന്റ ഷൂട്ടിംഗ് പൂർത്തിയായി.ദയാവധമാണ് പ്രമേയം. ആക്ടീവ് യൂത്തനേസിയയും പാസീവ് യൂത്തനേസിയയുമുണ്ട്.കേരളത്തിൽ ആരോഗ്യവാനായ തോമസ് ദയാവധത്തിനായി അപേക്ഷിച്ചെങ്കിലും അനുവാദം കിട്ടാതെ ആത്മഹത്യ ചെയ്ത സംഭവം ഓർമ്മിപ്പിച്ച് ആനന്ദ് മഹാദേവൻ പറഞ്ഞു.ഈ വിഷയം ചർച്ചചെയ്യുന്ന ചിത്രമാണ്. ദേശീയ അവാർഡ് നേടിയ സംവിധായകനായ ആനന്ദ് മഹാദേവനെ മോഹൻ സംവിധാനം ചെയ്ത ഇസബെല്ല എന്ന ചിത്രത്തിൽ അഭിനയിച്ച അനന്തു എന്ന കഥാപാത്രമായി മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |