കണ്ണൂർ: എന്തുകൃഷി ചെയ്യണമെന്നും എപ്പോൾ ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും പറഞ്ഞു തരാൻ റോബോട്ട്. രക്തപരിശോധന നടത്തി മനുഷ്യന്റെ ആരോഗ്യനില നിശ്ചയിക്കുന്നതുപോലെ മണ്ണ് പരിശോധിച്ചാണ് കൃഷിയുടെ കുറിപ്പടി പറയുന്നത്. മനുഷ്യൻ മരുന്നു കഴിക്കുന്നതുപോലെ എന്തൊക്കെ വളങ്ങളാണ് മണ്ണിന് കൊടുക്കേണ്ടതെന്നും പറഞ്ഞുതരും. ഇനി കൃഷിയിടത്തിൽ അണുനാശിനി പ്രയോഗിക്കണമെങ്കിൽ അതും ചെയ്തുതരും. നാണ്യ വിളകളിലാണ് സ്പെഷ്യലൈസ് ചെയ്യുന്നത്.
കുരുമുളക്, ഏലം, കാപ്പി തുടങ്ങിയവയുടെ കൃഷിയിലാണ് ശ്രദ്ധ. കുന്നിൻ ചെരുവുകൾ കയറിവരും.
വിപണിയെക്കുറിച്ചും പറഞ്ഞുതരും. കാലാവസ്ഥാ വിവരങ്ങളും പറഞ്ഞുതരും. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ അടുത്ത വർഷം ആദ്യം മുതൽ സന്ദർശനം നടത്തി ഉപദേശങ്ങൾ നൽകാനാണ് തയ്യാറെടുക്കുന്നത്.
കണ്ണൂരിലെ ഡീപ് ഫ്ളോ ടെക്നോളജീസ് സ്റ്റാർട്ട് അപ്പാണ് അമേരിക്കൻ സാങ്കേതിക സഹായത്തോടെ റോബോട്ടിനെ നിർമ്മിക്കുന്നത്. യന്ത്രസാമഗ്രികൾ വിദേശത്തുനിന്നാണ്.
കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പഠനം കഴിഞ്ഞവരാണ് ശില്പികൾ. ലോക്ക് ഡൗൺ കാലത്താണ് സ്റ്റാർട്ട് അപ്പ് തുടങ്ങിയത്. ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക, സാങ്കേതിക സഹായവും ഉണ്ട്.
ഭാരം ചുമക്കും
ഏലം, കുരുമുളക്, കാപ്പി എന്നിവ കൃഷി ചെയ്യുന്ന ഏതു മലമടക്കുകളിലും പത്ത് കിലോ വരെ ഭാരം ചുമന്ന് പോകും. കാലാവസ്ഥാവ്യതിയാനം, വിപണിയിലെ വില വ്യത്യാസം, കീട നിയന്ത്രണം എന്നിവയെല്ലാം റോബോട്ടിന് അറിയാം. സേവനം ആവശ്യപ്പെട്ടാൽ കൃഷി സ്ഥലത്ത് എത്തും.
ശില്പികൾ
ബി.ടെക്കുകാരായ അത്രി ആനന്ദ്, എൻ.എസ്.സായന്ത്, വിഷ്ണു ബി.രാജ്
മാർഗനിർദ്ദേശം:
കണ്ണൂർ എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് തലവൻ ഡോ. പി. സൂരജ്, കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ. പി. ജയരാജ്, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ അസോ. പ്രൊഫസർ യാമിനി വർമ്മ
അംഗീകാരം:
സ്പൈസസ് ബോർഡ്, ആൾ ഇന്ത്യാ എക്സ്പോർട്ടേഴ്സ് ഫോറം
റോബോട്ടിന്റെ ഉപദേശം
എന്ത് കൃഷി ചെയ്യണം
ഉത്പാദനച്ചെലവ്
ഗുണനിലവാരം
മരുന്ന്, വളം
കാലാവസ്ഥ
വിവര ശേഖരണം
കർഷകർക്കായി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ചിന്തയിലാണ് റോബോട്ട് പിറക്കുന്നത്. സാങ്കേതിക വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താം
-അത്രി ആനന്ദ്,
സി. ഇ. ഒ, ഡീപ് ഫ്ളോ ടെക്നോളജീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |