കൊച്ചി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രതീരുമാനം ഭക്ഷ്യോത്പന്ന കയറ്റുമതി ഉയർത്താനുള്ള നടപടികൾക്ക് തിരിച്ചടിയാകും. ഇന്ത്യയെ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രൊഡക്‌ഷൻ ലിങ്ക്ഡ് സ്‌കീമിൽ (പി.എൽ.ഐ) ഉൾപ്പെടുത്തി, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ കയറ്റുമതി ചെയ്യാനുള്ള നടപടികളാണ് തിരിച്ചടി നേരിടുക. കർഷകരും കാർഷികോത്പന്ന വിതരണമേഖലയും നേരിടുന്ന പ്രതിസന്ധികൾ ഒഴിവാക്കുകയും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയുമായിരുന്നു മൂന്ന് കാർഷിക നിയമങ്ങളുടെയും ലക്ഷ്യം.
എന്നാൽ, കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ് നിയമങ്ങളെന്നും കർഷകവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ശക്തമായ പ്രക്ഷോഭം നടത്തുകയായിരുന്നു.
പാളിപ്പോകുന്ന പ്രതീക്ഷകൾ
2027-28ഓടെ 33,494 കോടി രൂപയുടെ അധിക കാർഷികോത്പാദനമാണ് പി.എൽ.ഐ സ്‌കീമിലൂടെ കേന്ദ്രം ലക്ഷ്യമിട്ടത്. 2026-27ഓടെ 2.50 ലക്ഷം അധിക തൊഴിലവസരങ്ങളും പ്രതീക്ഷിച്ചു. റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക്, സംസ്കരിച്ച പച്ചക്കറികളും പഴങ്ങളും, സമുദ്രോത്പന്നങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയായിരുന്നു ലക്ഷ്യം.
ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് വിദേശത്ത് മികച്ച വിപണി ഉറപ്പാക്കുകയും ശ്രദ്ധേയ ബ്രാൻഡാവുകയും ചെയ്യുന്നവർക്ക് 1,500 കോടി രൂപവരെ ഇൻസെന്റീവ് ലഭ്യമാക്കുന്നതായിരുന്നു സ്‌കീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |