തലയോലപ്പറമ്പ് : തർക്കത്തിനിടെ ഭയന്ന് ബസിൽ ഓടി കയറിയ യുവാവിനെ ആക്രമിക്കാനെത്തിയ ആളെ തടഞ്ഞ യുവാവിന് കുത്തേറ്റു. പെരുവ മൈലെള്ളുംതടത്തിൽ രതീഷിനാണ് (40) കുത്തേറ്റത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിനെ കുത്തിയ മുൻപൊലീസുകാരൻ കണ്ണൂർ ഇരിട്ടി ആനന്ദവിലാസത്തിൽ പ്രസാദിനെ (50) വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദുമായി വഴക്കുണ്ടാക്കിയ ഇടുക്കി സ്വദേശി റെജി ബഹളത്തിനിടെ ബസിൽ നിന്നുമിറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 8.30 ഓടെ പെരുവ ജംഗ്ഷനിലായിരുന്നു സംഭവം. ബസ് കാത്ത് ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് പ്രസാദും റെജിയുമായി തർക്കമുണ്ടാകുന്നത്. തർക്കം മുറുകിയതോടെ പ്രസാദ് റെജിയെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ യാത്രക്കാരെ കയറ്റുന്നതിനായി നിറുത്തിയിട്ടിരുന്ന ബസിലേക്ക് റെജി ഓടിക്കയറി. പിന്നാലെ എത്തിയ പ്രസാദ് റെജിയെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാരനായ രതീഷ് ഇടപെടുന്നത്. തുടർന്ന് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് രതീഷിനെ കുത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെള്ളൂർ എസ്.എച്ച്.ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി ഇയാളെ പിടികൂടി. പൊലീസുകാരനായിരുന്ന പ്രസാദിനെ 20 വർഷം മുമ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതാണെന്നും ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |