പാലക്കാട്: അട്ടപ്പാടിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രക്തക്കുറവും മറ്റ് അസുഖങ്ങളും കാരണം മരിച്ചത് 5 കുട്ടികളും ഒരു അമ്മയും. വെള്ളിയാഴ്ച മാത്രം മൂന്നു മരണം. 6 വയസുള്ള ശിവരഞ്ജിനിയാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്.
കോടിക്കണക്കിന് രൂപ മുടക്കുന്ന ആരോഗ്യ, ക്ഷേമപദ്ധതികളുടെ നടത്തിപ്പിലെ വീഴ്ച അട്ടപ്പാടിയിലെ കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യത്തെ വീണ്ടും ഗുരുതരമായി ബാധിച്ചതിന്റെ തെളിവാണിത്. സ്ഥിതി തുടർന്നാൽ 2013ൽ 47 (ഒൗദ്യോഗിക കണക്ക് 31) കുഞ്ഞുങ്ങൾ മരിച്ചതിനു സമാന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയിലാണ് ആദിവാസികൾ.
ഈ വർഷം ഇതുവരെ 9 കുട്ടികൾ മരിച്ചെന്നാണ് സർക്കാർ രേഖകളെങ്കിൽ അനൗദ്യോഗിക കണക്കിലത് 12 ആണ്. ഇതിൽ 11 പേരും നവജാതശിശുക്കൾ. ഹീമോഗ്ലോബിന്റെ കുറവും തൂക്കക്കുറവുമാണ് മരണ കാരണം. പക്ഷേ, 2018ന് ശേഷമുണ്ടായ ശിശുമരണങ്ങളിൽ ഭൂരിഭാഗവും മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇത് ശാസ്ത്രീയമായി പഠിക്കണമെന്ന് ആദിവാസി ആക്‌ഷൻ കൗൺസിലിൽ ആവശ്യപ്പെടുന്നു.
ഷോളയൂർ, പുതൂർ, അഗളി പഞ്ചായത്തുകൾ ഉൾപ്പെടുന്ന അട്ടപ്പാടിയിൽ 35,000 ആദിവാസികളാണുള്ളത്. 2013ലെ കൂട്ട ശിശുമരണത്തെ തുടർന്ന് പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ 300 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് ഭീതിയുണർത്തി വീണ്ടും ശിശുമരണം ഉയരുന്നത്.
അടച്ചുപൂട്ടി സമൂഹ അടുക്കള;
ജീവനക്കാരില്ലാതെ ആശുപത്രി
പോഷകാഹാരക്കുറവു പരിഹരിക്കാൻ മൂന്നു പഞ്ചായത്തുകളിലെ 182 ഊരുകളിലും കുടുംബശ്രീ സമൂഹഅടുക്കള തുടങ്ങിയെങ്കിലും നിലവിൽ 110 എണ്ണം മാത്രം. പോഷകാഹാരം ഉറപ്പാക്കാൻ കൃഷി വകുപ്പ് തുടങ്ങിയ മില്ലെറ്റ് ഗ്രാമം പദ്ധതി നിലച്ചു
മൂന്നു കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രം, ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി, 5 മൊബൈൽ യൂണിറ്റ്, ഐ.ടി.ഡി.പിയുടെ രണ്ട് ഒ.പി ക്ലിനിക്ക്, 28 സബ് സെന്റർ, മൂന്ന് വീതം ആയുർവേദ, ഹോമിയോ ഡിസ്പെൻസറി
ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ല. 59 താത്കാലികക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ആധുനിക സജ്ജീകരണമൊരുക്കിയെങ്കിലും പ്രവർത്തിപ്പിക്കാൻ ടെക്നീഷ്യന്മാരില്ല
സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഗർഭിണികളെ പരിശോധിക്കാൻ ജീവനക്കാരില്ലാത്തതിനാൽ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതായി പരാതി. കാശില്ലാത്തതിനാൽ അങ്ങോട്ടു പോകാനാവുന്നില്ല
ജനനി - ജന്മരക്ഷയും മുടങ്ങി
ഗർഭിണികളും മുലയൂട്ടുന്നവർക്കും പോഷകാഹാരത്തിനായി മാസം രണ്ടായിരം രൂപ നൽകുന്ന ജനനി - ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് മൂന്നു മാസം. ഗർഭിണിയായി മൂന്നാം മാസം മുതൽ പതിനെട്ട് മാസം വരെയാണ് തുക നൽകിയിരുന്നത്. അട്ടപ്പാടിയിൽ 560 ഗുണഭോക്താക്കളുണ്ട്. നവംബർ 22-ന് ഒരു കോടി രൂപ അനുവദിച്ചെങ്കിലും പകുതിയും കുടിശിക കൊടുക്കാനേ തികയൂ.
ശിശുമരണം ഒൗദ്യോഗിക കണക്ക്
2013–31
2014–15
2015–14
2016–8
2017–14
2018–24,
2019–7
2020–10
2021(ഇതുവരെ)- 9
2013-ൽ തമ്പ് നടത്തിയ പഠനത്തിലാണ് അട്ടപ്പാടിയിൽ കൂട്ട ശിശുമരണം കണ്ടെത്തുന്നതും വാർത്തയാകുന്നതും. പിന്നീട് മരണസംഖ്യ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും ഇപ്പോൾ വീണ്ടുമുയരുന്നത് ഗൗരവത്തോടെ കാണണം. പുറത്തുനിന്നുള്ള ഏജൻസി പഠനം നടത്തണം
- രാജേന്ദ്രപ്രസാദ്
പ്രസിഡന്റ്, സെന്റർ ഫോർ ട്രൈബൽ
എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |