കോട്ടയം: ഹലാലിന്റെ അർത്ഥം നല്ലത് എന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, താൻ കഴിക്കുന്നത് ഹലാൽ ഭക്ഷണമാണോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി ആവശ്യപ്പെട്ടു. കോട്ടയത്ത് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിനെത്തിയതായിരുന്നു അവർ.
ഹലാൽ ഭക്ഷണം നല്ലതാണെന്ന് പറയുന്ന മുഖ്യമന്ത്രി മറ്റ് ഭക്ഷണങ്ങൾ മോശമാണെന്നാണോ ഉദ്ദേശിക്കുന്നത്? ബി.ജെ.പി ഹലാൽ ഭക്ഷണത്തിനെതിരാണ്. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഹലാൽ വീഡിയോ വ്യാജമെങ്കിൽ അതേക്കുറിച്ച് സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണം.
പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടുമാണ് . എന്നാൽ എഫ്.ഐ.ആറിൽ ഇവരുടെ പേരുകൾ പരാമർശിക്കുന്നില്ല. പ്രധാന പ്രതികളെയും അറസ്റ്റു ചെയ്തിട്ടില്ല. കേസ് എൻ.ഐ.എ അന്വേഷിക്കണമോയെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നും പുരന്ദേശ്വരി പറഞ്ഞു.
കാര്യം മനസ്സിലാക്കാതെയാണ് ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഹലാൽ ഭക്ഷണത്തിന്റെ മാത്രം പ്രശ്നമല്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ ഡിസംബർ 13 ന് സത്യഗ്രഹം നടത്തും.
അട്ടപ്പാടിയിൽ കേന്ദ്ര ഫണ്ട് ചെലവഴിച്ചതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും. കൃഷ്ണകുമാർ, കുമ്മനം രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി സന്ദർശിക്കും. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ 7ന് മണ്ഡലതലത്തിൽ സമരം നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |