തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള ഗാനരചയിതാവാണ് ബിച്ചു തിരുമല. ആറായിരത്തിലധികം ഗാനങ്ങളാണ് ബിച്ചുവിന്റെ പേനത്തുമ്പിൽ നിന്ന് പൂക്കൾ പോലെ കൊഴിഞ്ഞുവീണത്. ഒരു പക്ഷേ, പി. ഭാസ്കരൻ കഴിഞ്ഞാൽ ഏറ്റവുമധികം ഗാനങ്ങൾ സിനിമയ്ക്കു വേണ്ടി രചിച്ചിട്ടുള്ളത് ബിച്ചുവാണ്. അതുപോലെ ഇത്രയധികം ഗാനങ്ങൾ ഹിറ്റായിട്ടുള്ള ഗാനരചയിതാക്കളും കുറവാണ്.
'പാവാട വേണം മേലാട വേണം" എന്നു തുടങ്ങി ഓലത്തുമ്പത്തിരുന്നൂഞ്ഞാലാടും വരെ എത്രയെത്ര ഗാനങ്ങളാണ് സാധാരണക്കാർ പാടി നടന്നത്. ബിച്ചുവിന് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ഗാനം 'ഹൃദയം ഒരു ദേവാലയ" മാണ്. 'നക്ഷത്രദീപങ്ങൾ തിളങ്ങി, പ്രണയസരോവരം, മിഴിയോരം നനഞ്ഞൊഴുകും ഒരു മയിൽപ്പീലിയായി ജനിക്കുമെങ്കിൽ, ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ, ഒറ്റക്കമ്പി നാദം, ആയിരം കണ്ണുമായി, രാപ്പാടിപ്പക്ഷിക്കൂട്ടം, പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ അങ്ങനെ എത്രയെത്ര ഗാനങ്ങൾ നമ്മുടെ മനസിൽ കൂടു വച്ചു. 'പാവാട വേണം മേലാട വേണം" എന്ന ഗാനം റെക്കാഡിട്ടവയിൽ ഒന്നാണ്. പി. ഭാസ്കരന്റെ ' കായലരികത്ത് " എന്ന ഗാനം കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം ഗ്രാമഫോൺ റെക്കാഡ് വിറ്റഴിഞ്ഞത് ഈ ഗാനത്തിന്റേതായിരുന്നു. മുസ്ലിംസമുദായത്തിന്റെ ജീവിതത്തുടിപ്പുകൾ മനസിലാക്കിയ ബിച്ചുവിന് ഒരു ഇടത്തരം കുടുംബത്തിന്റെ സ്വപ്നങ്ങൾ ഇതൾ വിടർത്തുന്ന സന്ദർഭത്തിനനുസരിച്ച് പാട്ടെഴുതാൻ വിഷമമുണ്ടായില്ല. എങ്കിലും അടുത്ത സുഹൃത്തായ വി.പി. മുഹമ്മദിനോട് 'മെഹർ" എന്താണെന്ന് ചോദിച്ചു മനസിലാക്കി. വിവാഹത്തിന് മുസ്ലിം വധു അണിയുന്ന ആടയാഭരണങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. കുറേ മാപ്പിളപ്പാട്ടുകളുടെ കാസറ്റുകളും കേട്ടു. ഇത്രയുമായപ്പോൾ 'പാവാട വേണം മേലാട വേണം" എന്ന മനോഹരമായ പാട്ടായി.
ബിച്ചു ആദ്യം പാട്ടെഴുതിയ ചിത്രം പുറത്തുവന്നില്ല. പ്രത്യേകിച്ചു ജോലിയൊന്നുമില്ലാതെ മനസുനിറയെ കവിതയും ഗാനങ്ങളുമായി കഴിയുന്ന കാലത്ത് 'സിനിരമ" എന്ന ചലച്ചിത്ര വാരികയിലേക്ക് ഒരു ഗാനം അയച്ചു. അവരത് പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി. അതിനരികിൽ തന്നെ സി.ആർ.കെ നായർ എന്ന ചലച്ചിത്ര നിർമ്മാതാവിന്റെ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ലേഖനത്തിനരികിൽ കണ്ടഗാനം നിർമാതാവിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹമത് ഒന്നുരണ്ടുപ്രാവശ്യം വായിച്ചു. മനസിൽ ഒരു താളവും ലയവും അനുഭവപ്പെട്ടു. രചയിതാവിന്റെ അനുമതിയോടെ അദ്ദേഹം ആ ഗാനം ട്യൂൺ ചെയ്യാൻ ജയവിജയന്മാരോട് ആവശ്യപ്പെട്ടു. യേശുദാസ് ആ പാട്ട് ആലപിച്ചു. 'ഭജഗോവിന്ദം" എന്ന സിനിമയിൽ ആ പാട്ട് ചേർക്കുകയും ചെയ്തു. സിനിമ പുറത്തുവന്നില്ല. അങ്ങനെയാണ് ബിച്ചുതിരുമല എന്ന ഗാനരചയിതാവിന്റെ ജനനം.സംഗീതത്തിന്റേയും നാടകത്തിന്റേയും ഒക്കെ ശ്രുതി ലയങ്ങൾ നിറഞ്ഞ ഒരു വീട്ടിലാണ് ബിച്ചു ജനിച്ചത്. നാടക ലോകത്തുനിറഞ്ഞു നിന്നിരുന്ന സി.ഐ.ഗോപാലപിള്ള മുത്തച്ഛനായിരുന്നു. അസുലഭമായ ഒരു നാദ ഭംഗിക്കുടമയായ സുശീല ദേവി സഹോദരിയാണ്. പത്ത് വയസ് പ്രായമുള്ളപ്പോൾ തന്നെ കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകൾ അച്ഛൻ പഠിപ്പിച്ചു. മൂന്നുവർഷം ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു.അന്നത്തെ അദ്ധ്യാപകൻ പറയും:''നീയെന്തെങ്കിലും എഴുതികൊണ്ടുവാ ഞാൻ ട്യൂൺ ചെയ്യാം.""അങ്ങനെ കുട്ടിക്കളി പോലെ അന്ന് പാട്ടെഴുതിക്കൊണ്ടിരുന്നു. സംഗീതത്തിന്റെ ഹൃദയചലനങ്ങൾ കുട്ടിക്കാലത്ത് തന്നെ തൊട്ടറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |