ന്യൂഡൽഹി : 2024 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 300 സീറ്റുകൾ നേടുമെന്ന് ഉറപ്പില്ല, കാശ്മീരിലെ പൂഞ്ചിൽ നടന്ന റാലിയിൽ സംസാരിക്കവേ കോൺഗ്രസ് മുതിർന്ന നേതാവായ ഗുലാം നബി ആസാദിന്റെ വാക്കുകൾ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഈ വാക്കുകൾക്ക് പിന്നിൽ അടുത്ത് തന്നെ കാശ്മീരിൽ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്.
ഗുലാം നബി ആസാദ് സ്വന്തം പാർട്ടി രൂപീകരിക്കുമോ എന്ന ചർച്ചയാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഗുലാം നബി ആസാദുമായി ബന്ധപ്പെട്ട നേതാക്കൾ കാശ്മീരിൽ വിവിധ ഇടങ്ങളിൽ യോഗം ചേർന്നു. ഇതിന് പിന്നാലെ 20 ഓളം ആസാദിന്റെ വിശ്വസ്തർ പാർട്ടിയിൽ പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ ആഴ്ച രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ചേർത്തു വച്ചാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള ഗുലാം നബി ആസാദിന്റെ പ്രസ്താവാന വെറുതെ ആയിരുന്നില്ലെന്ന സൂചനകൾ പുറത്ത് വരുന്നത്.
കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് നിലയുറപ്പിച്ചിരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ ഇപ്പോൾ നയിക്കുന്നത് ആസാദാണ്. അതിനാൽ തന്നെ ആസാദിന്റെ പുതിയ തീരുമാനങ്ങൾ കാശ്മീരിലെ കോൺഗ്രസിൽ മാത്രമായിരിക്കുകയില്ല ചലനങ്ങൾ ഉണ്ടാക്കുന്നത്. അടുത്തിടെ കോൺഗ്രസിനെ ചോദ്യം ചെയ്തുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മമതയും രംഗത്തു വന്നിരുന്നു. അവർ കോൺഗ്രസ് പാർട്ടിയെ വിമർശിക്കാതെ രാഹുലിന്റെ നേതൃത്വത്തിനെതിരെയാണ് അമ്പുകൾ എയ്തതെന്നും ശ്രദ്ധേയമാണ്. ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ സംഭവങ്ങൾ പ്രതിപക്ഷ ഐക്യത്തെ തകർക്കുന്നതാണ്. ഇത് 2024ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചു വരവിനുള്ള സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |