കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ സന്ദർശിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പനങ്ങാട് ആയിരുന്നു ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. തൊട്ടടുത്ത വീട്ടിലെ രാജേഷ്ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭാര്യ എ വി ബിജിയും ആയിരുന്നു ആദ്യം സംഭവസ്ഥലത്തേക്ക് വന്നത്. ഇവരെ കാണാനാണ് യൂസഫലി എത്തിയത്.
ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി കുമ്പളത്തെ വീട്ടിലെത്തിയത്. ഇവർക്കൊപ്പം കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിജിയേയും കുടുംബത്തെയും കാണാമെന്ന് നേരത്തെ വാക്ക് നൽകിയിരുന്നു. അതാണിപ്പോൾ പാലിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.
ആദ്യം എത്തിയപ്പോൾ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കാണാൻ സാധിച്ചില്ല. അതിനുശേഷം ഒരുതവണ വന്നെങ്കിലും അന്നും ചില കാരണങ്ങൾ മൂലം ഇവരെ കാണാൻ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു.
ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നു. നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോൾ. എല്ലാവരും ചേർന്നാണ് പിടിച്ച് ഇറക്കിയത്. ഇവർ നൽകിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് നന്ദി പറയുന്നു. ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും മതിയാകില്ല.-യൂസഫലി പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 11 നായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |