തിരുവനന്തപുരം: കെ റെയിൽ നിയമസഭയിൽ ചർച്ച ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിർപ്പ് പുതിയ തലമുറയോട് ചെയ്യുന്ന ദ്രോഹമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രകൃതിയെ മറികടന്ന് വികസനമില്ലെന്നും, സിൽവർ ലൈൻ പദ്ധതി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എംഎൽഎമാരുമായാണ് പദ്ധതിയെക്കുറിച്ച് ആദ്യം ചർച്ച ചെയ്തതെന്നും, നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയെ മറികടന്നുള്ള ഒരു വികസനവും സർക്കാർ നടപ്പാക്കില്ല. നാടിനെ രണ്ടായി വിഭജിക്കുമെന്ന വാദം ഏശുകയുമില്ല. പ്രളയ ഭീതി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യം മെച്ചപെട്ടില്ലെങ്കിൽ നാടിന്റെ പൊതു വികസനത്തെ തന്നെ അത് ബാധിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പൗരപ്രമുഖരോട് സംവദിക്കുന്ന ജനസമക്ഷം പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിമർശനമുയർന്ന പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ പാത വികസനത്തിന് ഭൂമി നൽകാൻ തയ്യാറാകാത്തവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനായി, ഗെയിൽ പദ്ധതി നടക്കില്ല എന്ന് കരുതി ഉപേക്ഷിച്ചതായിരുന്നു എന്നാൽ അത് പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാൻ കഴിഞ്ഞു. അന്നൊക്കെ എതിർപ്പ് ഉയർന്ന പല വിഷയങ്ങളിലും ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരെങ്കിലും എതിർക്കുമെന്ന് കരുതി നാടിനു ആവശ്യമുള്ള പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. എതിർപ്പിന്റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമ്മം. പിടിവാശി കാട്ടിയാൽ വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിക്കായി കുറഞ്ഞ പലിശയ്ക്കുള്ള വായ്പ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി രാജ്യാന്തര ഏജൻസികളുമായി സഹകരിക്കും. ബാക്കി തുക കേന്ദ്ര സംസ്ഥാന വിഹിതത്തിൽ വരും. രണ്ടു കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണം. ബാക്കി മൂന്ന് വർഷം നിർമാണത്തിന്. പദ്ധതി വൈകിയാൽ ചെലവ് കൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |