കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി നിർഭാഗ്യകരമാണെന്നും അപ്പീൽ പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ് പി ഹരിശങ്കർ.
ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസമുണ്ടായത്. കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസാണ്.
പീഡിപ്പിക്കപ്പെട്ടപ്പോൾ തന്നെ സ്ത്രീ പ്രതികരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കന്യാസ്ത്രീയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. വിവരം പുറത്ത് പറയാൻ കഴിയാത്ത വിഷമത്തിലായിരുന്നു. ഏറെ നാൾ കന്യാസ്ത്രീ സഭയ്ക്ക് അകത്ത് തന്നെ വിഷയം പരിഹരിക്കാൻ ശ്രമം നടന്നിരുന്നു. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയത്. അന്വേഷണ സംഘത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥക്ക് തന്നെ വിധി അദ്ഭുതകരമാകും. എല്ലാ സാക്ഷികളും സാധാരണക്കാരാണ്. എല്ലാവരും കൃത്യമായി മൊഴി നൽകിയ കേസാണ്. മെഡിക്കൽ തെളിവുകളും ശക്തമായിരുന്നു. ഇതേ അനുഭവങ്ങളുള്ള നിരവധി പേർ സമൂഹത്തിലുണ്ട്. സംരക്ഷിക്കുന്നവർ തന്നെ കുറ്റവാളികളാകുന്ന അവസ്ഥ നിലവിലുണ്ട്. പീഡിപ്പിക്കപ്പെട്ടവർക്ക് ഏത് തരത്തിലുള്ള സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് ആലോചിക്കണം. ഉറപ്പായും അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |