മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി
തിരുവനന്തപുരം: പെരിങ്ങമല, വിതുര ആദിവാസി ഊരുകളിൽ അഞ്ച് മാസത്തിനിടെ അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിൽ മന്ത്രി വീണാ ജോർജ് വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ഉൗരുകളിൽ ശക്തമാകുന്ന കഞ്ചാവ് മാഫിയയാണ് പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളി വിടുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. മരിച്ച പെൺകുട്ടികളെല്ലാം പഠനത്തിൽ മിടുക്കരായിരുന്നു. അവരെ പ്രണയത്തിലേക്കും മരണത്തിലേക്കും കൊണ്ടുപോയവത് ഉൗരിന് പുറത്തുള്ളവരായിരുന്നു.
എക്സൈസുമായി സഹകരിച്ച് ഊരുകളിൽ കഞ്ചാവിനെതിരെ ബോധവത്കരണം ഉൾപ്പെടെ നടപ്പാക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല.
ഇടിഞ്ഞാർ വിട്ടിക്കാവിൽ 17 കാരിയായ ആദിവാസി പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചത് നവംബർ ഒന്നിനായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പീഡനം തെളിഞ്ഞിരുന്നു. വഞ്ചിക്കപ്പെട്ട വിവരം പെൺകുട്ടി അച്ഛനെ അറിയിച്ചിരുന്നു. പരാതി നൽകിയിട്ടും മാസങ്ങൾക്കു ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് തെന്നൂർ ഇടിഞ്ഞാർ കല്യാണി കരിക്കകം സോജി ഭവനിൽ അലൻ പീറ്ററിനെ (25) പൊലീസ് പിടികൂടിയത്.
പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയിൽ 16കാരി ആത്മഹത്യ ചെയ്തത് 2021 നവംബർ 21 നാണ്. പഠനത്തിന് വാങ്ങിക്കൊടുത്ത മൊബൈൽ ഫോണാണ് വില്ലനായത്. പോസ്റ്റ്മോർട്ടത്തിൽ പീഡനം തെളിഞ്ഞതോടെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനിയിൽ കിഴക്കും കരകുന്നും പുറത്ത് വീട്ടിൽ ശ്യാം എന്ന വിപിൻ കുമാറിനെ (19) അറസ്റ്റ് ചെയ്തത് രണ്ടു മാസത്തിനു ശേഷമായിരുന്നു.
അഗ്രിഫാമിലെ തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരുപറ ഉൗരിലെ അംബിക മകൾ അഞ്ജലിയെ ( 19) ടി.ടി.സി വരെ പഠിപ്പിച്ചു. പ്രണയം അവളുടെയും ജീവൻ എടുത്തു. മകൾ മരിച്ച ശേഷമാണ് പ്രണയം അമ്മ അറിയുന്നത്.
വിതുരയിൽ ദളിത് വിദ്യാർത്ഥിനിയായ ആനപ്പാറ നാരകത്തിൻകാല ആർ.ബി ഭവനിൽ കൃഷ്ണേന്ദു (18) ആത്മഹത്യ ചെയ്തത് കാമുകന് മറ്റ് പെൺകുട്ടികളുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്നായിരുന്നു. സംഭവത്തിൽ കല്ലാർ 26ാം കല്ല് സ്വദേശി ആനപ്പാറ ചിറ്റാർ മേക്കുംകരവീട്ടിൽ ശ്രീനാഥ് (21) അറസ്റ്റിലായി.
വിതുരയിലെ ചെമ്പിക്കുന്ന ഉൗരിലെ രേഷ്മ (18) ശ്രീകാര്യത്തെ ഹോസ്റ്റലിൽ തൂങ്ങി മരിക്കുകയായിരുന്നു.
ആദിവാസി ഉൗരുകളിലെ പെൺകുട്ടികളെ സാമ്പത്തികമായി മുന്നാക്കം കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ ആലോചിക്കുകയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകും. സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരാക്കും. എക്സൈസുമായി സഹകരിച്ച് ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം ഉൾപ്പെടെ നടപ്പാക്കും.
--കെ.സി റോസക്കുട്ടി, ചെയർപേഴ്സൺ,
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |