കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിഐപിയുടെ അന്വേഷണം പൂർത്തിയായാൽ അടുത്ത അന്വേഷണം കേസിൽ ഉൾപ്പെട്ടിരിക്കുന്ന 'മാഡ"ത്തിലേക്ക് തിരിയും. കേസിന്റെ തുടക്ക നാളുകളിൽ മാഡത്തെ കുറിച്ചുള്ള അന്വേഷണവും ചർച്ചയും കാര്യമായി ഉണ്ടായിരുന്നെങ്കിലും പതിയെ അത് നിലയ്‌ക്കുകയായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ മാഡത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
ദിലീപ് സുഹൃത്ത് ബൈജുവിനോട് സത്യത്തിൽ ഞാനല്ല ശിക്ഷയനുഭവിക്കേണ്ടിയിരുന്നത്, ഒരു പെണ്ണാണ്, അവരെ രക്ഷിച്ച് രക്ഷിച്ച് ഞാനിപ്പോൾ ശിക്ഷിക്കപ്പെട്ടുവെന്ന് പറയുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന്റെ റെക്കോഡും അദ്ദേഹം പൊലീസിന് നൽകിയിട്ടുണ്ട്.
കേസിലെ പ്രതി പൾസർ സുനി ആദ്യം ഈ 'മാഡം" സിനിമാമേഖലയിൽ നിന്നുള്ള ആളാണെന്ന് പറഞ്ഞിരുന്നു. തുടർന്ന് മാഡത്തെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും പിന്നീട് കേസിൽ മാഡത്തിന് പങ്കില്ലെന്ന് പറഞ്ഞതോടെയാണ് അന്വേഷണം അവസാനിച്ചത്. എന്തായാലും കേസിലെ 'വിഐപി"യെ കണ്ടെത്തി കഴിഞ്ഞാൽ അടുത്ത അന്വേഷണം 'മാഡ"ത്തിലേക്ക് ആയിരിക്കുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും നൽകുന്ന സൂചന.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിലും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചുകൊടുത്തതിലും പങ്കുള്ളയാളാണ് വിഐപി. കോട്ടയത്തെ പ്രവാസി വ്യവസായി ആണ് ഈ വിഐപി എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |