ബ്രഹ്മോസിന്റെ പുതിയ പതിപ്പ് പരീക്ഷിച്ചു
ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഫിലിപ്പൈൻസ്
ചന്ദിപ്പൂർ: ഇന്ത്യയുടെ മിസൈൽ ആവനാഴിയിലെ പുതിയ ആയുധമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചു. കൺട്രോൾ സംവിധാനത്തിൽ ഉൾപ്പെടെ ആധുനിക സാങ്കേതിക പരിഷ്‌കാരങ്ങൾ വരുത്തിയ മിസൈൽ ഒഡിഷയിലെ ചന്ദിപ്പൂർ ടെസ്റ്റ് റേഞ്ചിൽ നിന്ന് ഇന്നലെ രാവിലെയാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.റഡാറിന്റെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയും പറക്കലിൽ ഉടനീളം സൂപ്പർസോണിക് വേഗത നിലനിറുത്താൻ കൺട്രോൾ സംവിധാനത്തിലെ ആധുനിക സോഫ്ട്‌വെയറുമാണ് പ്രധാന പരിഷ്കാരങ്ങൾ. അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ നാവിക പതിപ്പ് യുദ്ധക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണത്തിൽ നിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്തെ മാരക മിസൈലുകളുടെ പട്ടികയിലുള്ള ബ്രഹ്മോസ് ഇന്ത്യയെ ലോക ആയുധവിപണിയിലും എത്തിച്ചിരിക്കുകയാണ്. ഫിലിപ്പൈൻസ് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാനൊരുങ്ങുകയാണ്. ഇതിന്റെ ചർച്ചകൾക്കായി ഇന്ത്യൻ സംഘം അടുത്തയാഴ്ച മനിലയിലേക്ക് പോകും. ബ്രഹ്മോസ് മിസൈലിന് കിട്ടുന്ന ആദ്യത്തെ കയറ്റുമതി ഓർഡറാണിത്. 374 ദശലക്ഷം ഡോളറിന്റെ (2800 കോടി രൂപ ) കരാറാണിത്. കപ്പൽവേധ ബ്രഹ്മോസ് മിസൈലുകളാണ് ഫിലിപ്പൈൻസ് വാങ്ങുന്നത്. ചൈനയുടെ എതിരാളിയായ ഫിലിപ്പൈൻസ് ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങുന്നതും ശ്രദ്ധേയമാണ്. ചൈനീസ് കടന്നുകയറ്റത്തിനെതിരെ ഫിലിപ്പൈൻസ് സമുദ്ര പ്രതിരോധം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ബ്രഹ്മോസ് വാങ്ങുന്നത്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, ഇൻഡോനേഷ്യ, വിയറ്റ്നാം, മാലദ്വീപ് തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കാനുള്ള ചർച്ചകളിലാണ് ഈ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസർമാർ. വിയറ്റ്നാം ബ്രഹ്മോസ് വാങ്ങാൻ ആലോചിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ മിക്ക രാജ്യങ്ങളും ചൈനയുടെ കടന്നുകയറ്റ ഭീഷണിയിലാണ്. ഈ രാജ്യങ്ങളാവും ഇന്ത്യയുടെ പ്രധാന ആയുധ വിപണി. 2030 ഓടെ ബ്രഹ്മോസ് മിസൈൽ വില്പനയിൽ നിന്നുമാത്രം ഇന്ത്യയ്‌ക്ക് 270 കോടി ഡോളർ ( ഇരുപതിനായിരം കോടി രൂപ ) വരുമാനം കിട്ടുമെന്നുമാണ് കണക്കാക്കുന്നത്.
ബ്രഹ്മോസ്
മദ്ധ്യദൂര ശബ്ദാതിവേഗ (സൂപ്പർ സോണിക്) ക്രൂസ് മിസൈൽ
ശബ്ദത്തിന്റെ മൂന്നുമടങ്ങ് വേഗത
അന്തർവാഹിനി, കപ്പൽ, പോർവിമാനം എന്നിവയിൽ നിന്നും കരയിൽ നിന്നും വിക്ഷേപിക്കാം
ഇൻഡോ - റഷ്യൻ സംയുക്ത സംരംഭം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |