SignIn
Kerala Kaumudi Online
Saturday, 05 July 2025 9.21 PM IST

216 അടി, പഞ്ചലോഹങ്ങൾ, 120 കിലോ സ്വർണത്തിൽ തീർത്ത പ്രതിഷ്ഠ; ആയിരം കോടിയുടെ രാമാനുജാചാര്യ പ്രതിമയുടെ അതിശയങ്ങൾ ഇനിയുമേറെ

Increase Font Size Decrease Font Size Print Page
statue-of-equality

ഹൈദരാബാദ്: 11ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദിവ്യനും സാമൂഹിക പരിഷ്കർത്താവുമായ രാമാനുജാചാര്യയുടെ 216 അടി പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 15ന് അനാച്ഛാദനം ചെയ്യുന്നു. 'സമത്വത്തിന്റെ പ്രതിമ'യെന്ന് വിശേഷിക്കപ്പെടുന്ന പ്രതിമ ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ സമുച്ചയത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാമാനുജാചാര്യയുടെ 1000ാമത് ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രതിമയുടെ അനാച്ഛാദനം നടത്തുന്നത്. ഫെബ്രുവരി രണ്ട് മുതൽ ആഘോഷങ്ങൾ ആരംഭിക്കും.

2014ൽ ആയിരുന്നു പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. ആയിരം കോടിയുടെ സമത്വ പ്രതിമ പൂർണമായും നിർമിച്ചത് ലോകത്തുടനീളമുള്ള ഭക്തർ നൽകിയ സംഭാവനകൾ കൊണ്ടായിരുന്നു. രാമാനുജാചാര്യ 120 വർഷം ജീവിച്ചിരുന്നതിന്റെ സ്മരണാർത്ഥം 120 കിലോ സ്വർണം ഉപയോഗിച്ചാണ് ശ്രീകോവിലിനുള്ളിലെ രാമാനുജാചാര്യയുടെ പ്രതിഷ്ഠ നിർമിച്ചിരിക്കുന്നത്. ഇരിക്കുന്ന നിലയിലുള്ള ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരമുള്ള പ്രതിമകളിൽ ഒന്നെന്ന ഘ്യാതിയും സമത്വ പ്രതിമ സ്വന്തമാക്കിയിരിക്കുകയാണ്.

സ്വർണം, വെള്ളി, ചെമ്പ്, പിച്ചള, സിങ്ക് തുടങ്ങിയ അഞ്ച് തരം ലോഹങ്ങൾ ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. ആൾവാർ, തമിഴ് യോഗിമാരുടെ കൃതികളിൽ പരാമർശിച്ചിരിക്കുന്ന 108 ദിവ്യദേശങ്ങളായ വിഷ്ണു ക്ഷേത്രങ്ങളുടെ സമാന പതിപ്പുകൾ സമുച്ചയത്തിൽ നിർമിച്ചിട്ടുണ്ട്. ഭദ്രവേദി എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള അടിത്തറ കെട്ടിടത്തിൽ വേദങ്ങളുടെ ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ, തിയേറ്റർ, എന്നിവയ്ക്കായി പ്രത്യേകം നിലകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ഒരു വിദ്യാഭ്യാസ ഗാലറി, രാമാനുജാചാര്യരുടെ നിരവധി കൃതികൾ വിവരിക്കുന്ന ബഹുഭാഷാ ഓഡിയോ ടൂർ എന്നിവയും വിവിധ നിലകളിലായി ഒരുക്കിയിട്ടുണ്ട്.

1017ൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് രാമാനുജാചാര്യ ജനിച്ചത്. ദേശം, വംശം, ജാതി, മതം, ലിംഗഭേദം എന്നിവയ്ക്ക് പുറമേ എല്ലാ മനുഷ്യരും തുല്യരാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവാണ് രാമാനുജാചാര്യ. ദശലക്ഷക്കണക്കിന് ആളുകളെ സാമൂഹിക, സാംസ്കാരിക, ലിംഗ, വിദ്യാഭ്യാസ, സാമ്പത്തിക വിവേചനങ്ങളിൽ നിന്ന് അദ്ദേഹം മോചിപ്പിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും പ്രശസ്ത ആധ്യാത്മിക ഗുരു ചിന്ന ജീയർ സ്വാമിയും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയക്കാരും അഭിനേതാക്കളും ചടങ്ങിന്റെ ഭാഗമാകും. ഫെബ്രുവരി 13ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാമാനുജാചാര്യ പ്രതിമയുടെ അകത്തറ അനാച്ഛാദനം ചെയ്യും.

TAGS: HYDERABAD, STATUE OF EQUALITY, RAMANUJACHARYA, PM, MODI, UNVEILS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.