കഴിഞ്ഞവർഷം ജനുവരി 24-നാണ് എന്റെ ഈ ഓർമക്കുറിപ്പുകൾ 'ചന്നംപിന്ന"മായി നിങ്ങളിലേക്ക് പെയ്തുതുടങ്ങിയത്. മാനസഗുരുവായ പത്മരാജനെ ഓർത്തു കൊണ്ടായിരുന്നു 'മഞ്ഞിൽ മറഞ്ഞ മായാമയൻ"എന്ന ആ ആദ്യകുറിപ്പ്.
കുറേ വർഷങ്ങളായി ജനുവരി പിറക്കുമ്പോൾത്തന്നെ മനസിലാകെ മഞ്ഞും തണുപ്പും വന്നുനിറയും. വിറകൊള്ളുന്ന പച്ചിലകളുമായി, വാത്സല്യച്ചിരി തൂകി പത്മരാജൻ എന്ന ഒറ്റമരം ആ താഴ്വാരത്തിൽ നിൽപ്പുണ്ടാവും. എന്നുമുള്ള ഓർമയാണെങ്കിലും, ജനുവരി 24 ആകുമ്പോഴേക്കും അത് പൂർണാവസ്ഥയിലെത്തും. ആ പ്രിയങ്കരൻ നമ്മെയെല്ലാം അനാഥമാക്കി കടന്നുപോയത് 1991 ജനുവരി 24 ന്റെ പുലർച്ചത്തണുപ്പിലാണ്. എല്ലാ തവണത്തേയും പോലെ പത്മരാജൻ സിനിമകൾ കണ്ടും കഥകൾ വായിച്ചും തന്നെയാണ് ഈ ജനുവരിയും കടന്നുപോവുന്നത്. 2021-ലെ എന്റെ വായനയെ ഊഷ്മളമാക്കിയ പുസ്തകങ്ങളിലൊന്ന് പപ്പേട്ടനെക്കുറിച്ച് മകൻ പപ്പൻ എഴുതിയ സ്നേഹപുസ്തകമാണ്. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച അനന്തപത്മനാഭന്റെ 'മകന്റെ കുറിപ്പുകൾ" ഒരു ജീവിതരേഖയല്ല, മറിച്ച് നിഷ്കളങ്കമായ ആത്മഭാഷണത്തിന്റെ പരമാർത്ഥപുസ്തകമാണ്. അച്ഛനെക്കുറിച്ചുള്ള ബാല്യ, കൗമാരകാല ഓർമകളിലൂടെ പപ്പൻ പിടിച്ചെടുക്കുന്നത് ഒരു കാലഘട്ടത്തിന്റെ ചരിത്രകൗതുകങ്ങളെയാണ്, സ്നേഹനിറവുകളെയാണ്... ഹൃദയത്തിലെ നറുനിലാവ് പുഞ്ചിരിയിലും നിറച്ച് പപ്പേട്ടൻ ആ പുസ്തകത്തിൽ നിന്നിറങ്ങിവന്ന് ഇപ്പോൾ എന്നെയും ഇന്നലെകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു...
രണ്ട്
'ഇന്നലെ"യുടെ ഷൂട്ടിംഗ് സെറ്റ്. മെർക്കാറ. 1989 ഡിസംബർ എട്ട്. തണുപ്പ്. മഞ്ഞ്...
''മടുക്കുന്നുണ്ടോ ബാബുവിന്?""
- ചിത്രീകരണം സാകൂതം കണ്ടുകൊണ്ട് ഒരു മൂലയിലൊതുങ്ങി നിന്ന എന്റെ അരികിലേക്ക്, ഇടവേളയിൽ പപ്പേട്ടൻ നടന്നുവന്നു. ഇല്ലെന്ന് ഞാൻ തലയാട്ടി പുഞ്ചിരിച്ചു...
''സിനിമ കാണാൻ നല്ല രസമാണ്. പക്ഷേ ഷൂട്ടിംഗ് കണ്ടുനിൽക്കുക അത്ര രസമുള്ള കാര്യമല്ല. എനിക്കു തന്നെ ഭയങ്കരമായി ബോറടിക്കും ചിലപ്പോൾ -"" പപ്പേട്ടൻ പറഞ്ഞു...
ഉച്ചക്ക് എല്ലാവരും ഊണിനായി ഒത്തുകൂടിയപ്പോൾ പപ്പേട്ടൻ ശ്രീവിദ്യയ്ക്കും ജയറാമിനും ശോഭനയ്ക്കും എന്നെ സ്വന്തം ആളെന്നപോലെ പരിചയപ്പെടുത്തി:
''മലയാളത്തിലെ ഏറ്റവും പുതിയതലമുറക്കഥാകാരനാണിത്. കഴിഞ്ഞ മാസവും ഇയാൾടെ നല്ലൊരു കഥ മാതൃഭൂമിയിൽ വന്നിരുന്നു, മറന്നു പോയത് എന്ന പേരിൽ...""
ഞാനന്തംവിട്ടിരുന്നു. ഏറ്റവും ഒടുവിലായി നവംബറിൽ ഞാനെഴുതിയ ആ കഥയുടെ പേരടക്കം പപ്പേട്ടൻ ഓർത്തു പറഞ്ഞിരിക്കുന്നു! എന്റെ മുഖത്തെ അന്ധാളിപ്പ് വായിച്ചറിഞ്ഞ അദ്ദേഹം വിശദീകരിച്ചു: ''വാസന്തിയുടെ പുനർജന്മം എന്ന കഥയുടെ വിഷയം മറവിയാണല്ലോ. അതാണീ സിനിമ. ഇന്നലെ എന്ന പേരിട്ട് സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞശേഷമാണ്, അവിചാരിതമായി മറന്നു പോയത് എന്ന ആ കഥ കണ്ടത്. വിഷയം മറവിയായതിനാൽ ഒറ്റയിരുപ്പിൽത്തന്നെ വായിച്ചു.""
'ഇന്നലെ" യുടെ ഗാനരചയിതാവ് കൂടിയായ കൈതപ്രം ദാമോദരേട്ടന്റെ കൂടെയായിരുന്നു പത്മരാജനെ പരിചയപ്പെടാനുള്ള എന്റെ ആ ആദ്യവരവ്. വൈകീട്ട് തന്നെ ദാമോദരേട്ടൻ മടക്കയാത്രയ്ക്കൊരുങ്ങി: ''കോഴിക്കോട് സിബിയുടെ പടം നടക്കുന്നു. ഉടനെ അവിടെയെത്തണം. ബാബു നാളെയോ മറ്റന്നാളോ മടങ്ങിയാൽ മതി. എന്റെ റൂം ഉപയോഗിച്ചോളൂ...""
അങ്ങനെ ഞാൻ മെർക്കാറയിൽ തുടർന്നു. പിറ്റേന്ന് പപ്പേട്ടൻ ഏതാനും സ്ക്രിപ്റ്റ് പേജുകൾ എനിക്കു വായിക്കാൻ തന്നു... തിരുത്തലുള്ള ചില പേജുകൾ നന്നായി പകർത്തിയെഴുതാമോ എന്നു ചോദിച്ചപ്പോൾ ആവേശപൂർവ്വം ഞാനതേറ്റെടുത്തു. സീൻ ചർച്ചകളിൽ പപ്പേട്ടനും വേണുവും അസോസിയേറ്റ് ഡയറക്ടർ ജോഷി മാത്യുവും ഒക്കെ ഒത്തു ചേരുമ്പോൾ സജീവസാക്ഷിയായി കൂടെ നിന്നു... അസിസ്റ്റന്റ് ഡയറക്ടർമാരായ ബ്ലെസിയും വേണുഗോപനും പൂജപ്പുര രാധാകൃഷ്ണനും, സ്റ്റിൽ ഫോട്ടോഗ്രാഫറും നടനുമായ എൻ.എൻ. ബാലകൃഷ്ണനും ഒക്കെ എന്നെ സഗൗരവം പരിഗണിച്ചു. ഞാൻ ഉല്ലാസവാനായി. മകരമഞ്ഞ് വീണ് മെർക്കാറ കുളിരണിഞ്ഞു കൊണ്ടിരുന്നു.... പപ്പേട്ടൻ ഹൃദയപക്ഷത്തുള്ള എന്റെ ജ്യേഷ്ഠസഹോദരനായി മാറിക്കഴിഞ്ഞ നാളുകൾ... ഇടയ്ക്ക് നാട്ടിലേക്കു മടങ്ങിയ ഞാൻ, ബാങ്കിൽ നിന്ന് നീണ്ട ലീവെടുത്ത് വീണ്ടും മെർക്കാറയിലെത്തി, ആ ഷെഡ്യൂൾ തീരുവോളം അവിടെ തുടർന്നു...!
മൂന്ന്
അക്കാലത്ത്, തിരുവനന്തപുരം ദൂരദർശൻ 'മദ്ധ്യവേനൽ"എന്ന എന്റെ കഥ ടെലിഫിലിമാക്കുന്ന ജോലികൾ നടത്തുന്നുണ്ടായിരുന്നു. അഹ്മദ് മുസ്ളിമിനോടൊപ്പം ഞാനും സ്ക്രിപ്റ്റിൽ പങ്കാളിയായിരുന്നു... അതിന്റെ ആവശ്യാർത്ഥം തലസ്ഥാനത്തെത്തിയപ്പോൾ, ഞാൻ താമസിച്ചിരുന്ന മാഞ്ഞാലിക്കുളത്തെ ഹോട്ടലിൽ ഒരു വൈകുന്നേരം പപ്പേട്ടൻ തന്റെ പ്രീമിയർ പത്മിനി കാറോടിച്ചുവന്നു: ''നമുക്കു കഴക്കൂട്ടം വരെയൊന്നു പോകാം...""
കഴക്കൂട്ടത്തെ സിമി ഹോസ്പിറ്റലിൽ 'ഇന്നലെ" യുടെ നിർമ്മാതാവ് അഷ്റഫ് സുഖമില്ലാതെ കിടക്കുന്നു. ചെറിയ ഫുഡ് പോയിസനോ മറ്റോ ആണ്... എന്നാലും രാത്രി വൈകുംവരെ പപ്പേട്ടൻ അഷ്റഫിക്കയുടെ അരികിൽ സമാശ്വാസവാക്കുകൾ പറഞ്ഞും ഇളനീർ ചെത്തി ഒഴിച്ചുകൊടുത്തുമിരുന്നു. ഞാനും ആർട്ട് ഡയറക്ടർ കവലയൂർ മഹേന്ദ്രനും വരാന്തയിൽ കാത്തിരുന്നു മടുത്തു. മഹേന്ദ്രൻ പറഞ്ഞു: ''ഇതാ ഇങ്ങനെയാണ് പത്മരാജൻ സാർ. സിനിമയിൽ ഇപ്പോ ഇത്തരം കരുതലുകളൊന്നും കാണാൻ പറ്റില്ല. പ്രത്യേകിച്ച് സിനിമ കഴിഞ്ഞാൽ ഡയറക്ടർമാർക്ക് പഴയ പ്രൊഡ്യൂസറെ കണ്ടാൽ തിരിച്ചറിയുക പോലുമില്ല...""
മടക്കയാത്രയിൽ, കാറിലിരുന്ന് പപ്പേട്ടൻ എന്റെ ഭാവി കാര്യങ്ങളെക്കുറിച്ചു ചോദിച്ചു. ടെലിവിഷനിലും സിനിമയിലും കൂടുതൽ പ്രവർത്തിക്കാനാണാഗ്രഹമെന്നു പറഞ്ഞപ്പോൾ, അദ്ദേഹം നിർദ്ദേശിച്ചു: ''അങ്ങനെയാണെങ്കിൽ തിരുവനന്തപുരത്തേക്ക് ഒരു ട്രാൻസ്ഫറിനു ശ്രമിക്ക്. ചാടിക്കയറി എന്നെപ്പോലെ ജോലിയൊന്നും കളഞ്ഞേക്കരുത്... ഇവിടെയെത്തിയാ എനിക്കും കുറച്ചൊക്കെ സപ്പോർട്ട് തരാൻ പറ്റും.""
രാത്രിയുടെ കയറ്റിറക്കങ്ങളിലൂടെ പപ്പേട്ടന്റെ പ്രീമിയർ പത്മിനി എന്നേയും വഹിച്ച്, സാവകാശം നീങ്ങി...
നാല്
ആ പത്മിനി ഇപ്പോഴും പൂജപ്പുരയിൽ പപ്പേട്ടന്റെ വീട്ടുമുറ്റത്ത് അതേപടിയുണ്ട്. അനന്തപത്മനാഭന്റേയും മാധവിക്കുട്ടിയുടേയും മറ്റും കാറുകൾ അരികിലുണ്ടെങ്കിലും, ഒട്ടും പ്രൗഢി കുറയാതെ, അവിടെ ചെല്ലുമ്പോഴൊക്കെ KBV 1128 എന്ന് തൊടുകുറിയിട്ട പ്രീമിയർ പത്മിനിയെ ഞാൻ കാണും. ഒന്നു തൊട്ടുവണങ്ങും...
പപ്പേട്ടൻ കടന്നുപോയ സമയത്ത് പപ്പനും മാതുവുമൊക്കെ കുട്ടികളായിരുന്നു. പക്ഷേ ആ ഓർമയിൽ നിന്ന് ഊർജമുൾക്കൊണ്ട് അവർ വളർന്ന് ഇപ്പോൾ ഗൃഹനാഥരായി. എങ്കിലും ഈ വീട്ടിലെ വലിയ വീട്ടമ്മ രാധാലക്ഷ്മിച്ചേച്ചിയാണ്. പത്മരാജൻ ട്രസ്റ്റിന്റേയും പൂജപ്പുര മഹിളാമന്ദിരത്തിന്റേയുമൊക്കെ പ്രവർത്തനങ്ങളിൽ ചേച്ചി സജീവമായുണ്ട്. പപ്പേട്ടനെക്കുറിച്ച് രാധച്ചേച്ചി എഴുതിയ 'പത്മരാജൻ എന്റെ ഗന്ധർവ്വൻ" അടക്കമുള്ള എല്ലാ ഓർമപ്പുസ്തകങ്ങളും എന്റെ ശേഖരത്തിൽ മുൻനിരയിലുണ്ട്, ഇടയ്ക്കെടുത്ത് പകുത്തുവായിക്കാൻ പാകത്തിൽ...
കഴിഞ്ഞ ദിവസം, ഇന്നലെയുടെ സഹസംവിധായകരിലൊരാളായിരുന്ന വേണുഗോപന്റെ ഫോൺ അപ്രതീക്ഷിതമായി എന്നെത്തേടിയെത്തി: ''സതീഷേ, പുതിയൊരു സിനിമയ്ക്കായി കഥ വല്ലതുമുണ്ടോ? നമുക്കൊന്നിരുന്നാലോ...""
എനിക്ക് വിസ്മയമായി. ഈ ജനുവരിത്തണുപ്പിൽ എവിടെയോ മറഞ്ഞിരുന്ന് പപ്പേട്ടൻ വിളിപ്പിച്ചതാവുമോ എന്നെ വേണുവിനെക്കൊണ്ട്...?!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |