ചങ്ങനാശ്ശേരി പെരുന്ന തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ തിരുമുറ്റത്തേക്ക് 2012 ആഗസ്റ്റ് മാസത്തിലെ ഒരു മദ്ധ്യാഹ്നത്തിൽ കടന്നു ചെല്ലുമ്പോൾ സ്വീകരിക്കാൻ ഭക്തിസാന്ദ്രമായ രണ്ട് കണ്ണുകൾ കാത്തു നിന്നു, ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയുമായി മുന്നിൽ നിൽക്കുന്നത് സംഗിതത്തിന്റെ ധ്യാനമുഖമായ ആലപ്പി രംഗനാഥ്.കൈകളിൽ മൃദുവായി പിടിച്ച് ക്ഷേത്ര ആഡിറ്റോറിയത്തിന്റെ വേദിയിലേക്ക് നടക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം സന്തോഷം പങ്കു വച്ചു.നെറ്റിയിൽ ചന്ദനവും കുങ്കുമവും കൂടിക്കലർന്ന പ്രസാദാത്മകത.
ശുദ്ധസംഗീതത്തോടൊപ്പം പതിറ്റാണ്ടുകൾ സഞ്ചരിച്ചിട്ടും അറിയേണ്ടവർ വേണ്ടത്ര കൊട്ടിഘോഷിക്കാത്ത ഒരു സംഗീതജ്ഞന്റെ മുന്നിലിരിക്കുന്നതിന്റെ അമ്പരപ്പ് എനിക്കുണ്ടായിരുന്നു. ലാളിത്യത്തിന്റെ തൂവിതൾ തുമ്പ് കൊണ്ട് അദ്ദേഹം എന്നിലെ അമ്പരപ്പ് നുള്ളിയെടുത്തു. പിന്നീട് ചോദ്യങ്ങൾക്ക് അവസരം നൽകാതെ തന്നെ അദ്ദേഹം ഓർമ്മപ്പെരുവഴിയിലൂടെ തിരിഞ്ഞു നടന്നു. കാലിൽ തറച്ച മുള്ളുകളും വേദനിപ്പിച്ച പാറക്കഷണങ്ങളും ആഹ്ളാദം പകർന്ന സംഗീത നിമിഷങ്ങളുമെല്ലാം ഒന്നൊന്നായി കാട്ടിത്തന്നു.സംസാരത്തിനിടെ അറിയാതെ അന്നു ചിന്തിച്ചു പോയി, സംഗീതത്തിന്റെ ഈ നിറകുടത്തെ എന്തേ ആരും പരിലാളിച്ചില്ല?
ആർത്തിക്ക് മുന്നിൽ സർവ്വം മറക്കുന്ന വർത്തമാനലോകത്തിന് അന്യനായിരുന്നു ആലപ്പി രംഗനാഥ്.വിടവാങ്ങലിന് തൊട്ടു മുമ്പ് അദ്ദേഹത്തിലേക്ക് എത്തിച്ചേർന്ന ഹരിവരാസന പുരസ്കാരം സ്ഫടികശുദ്ധിയുള്ള മനസിന്മേൽ ചാർത്തപ്പെട്ട മയിൽപ്പീലിയായി. കൃഷ്ണഭക്തിയുമായി ബന്ധപ്പെട്ട് ഒരു സംഗീത ആൽബം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അന്ന് ആലപ്പിരംഗനാഥ്. അതിന്റെ ഭാഗമായായാണ് തൃക്കണ്ണാപുരം ക്ഷേത്രത്തിലെ ഭജനമിരുപ്പു തുടങ്ങിയത്. സംഗീവഴിയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പുറത്ത് മഴ പെയ്തിറങ്ങി. മഴയുടെ താളത്തിൽ അദ്ദേഹത്തിന്റെ അനുഭവരാഗങ്ങൾ ചേർന്നൊഴുകിയപ്പോൾ രണ്ടരമണിക്കൂർ പിന്നിട്ടത് അറിഞ്ഞില്ല. ഇതിനിടെ സൗമ്യനായ ആ കലാകാരന്റെ വ്യത്യസ്ത ഭാവങ്ങൾ കേരള കൗമുദി കോട്ടയം യൂണിറ്റിലെ ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര കൗതുകത്തോടെ പകർത്തിക്കൊണ്ടിരുന്നു. 1980 കളിലെ തരംഗിണി കാലമെല്ലാം കൗതുകത്തോടെ അദ്ദേഹം വർണിക്കുമ്പോൾ വല്ലാത്തൊരു ആവേശമായിരുന്നു. തരംഗിണിക്ക് വേണ്ടി തയ്യാറാക്കിയ അയ്യപ്പ ഭക്തിഗാന കസെറ്രിന് വേണ്ടി 'എൻമനം പൊന്നമ്പലം" എന്ന പാട്ട് റെക്കാർഡ് ചെയ്തുകൊണ്ടിരുന്നപ്പോൾ സ്വയം മറന്നുപാടിയ യേശുദാസ് പൊട്ടിക്കരഞ്ഞു പാട്ടു നിർത്തിപ്പോയ അനുഭവവുമൊക്കെ വാക്കുകളിലൂടെ വരച്ചിടുമ്പോൾ രംഗനാഥിന്റെ മിഴിക്കോണുകളിൽ കണ്ട നനവ് ഇപ്പോഴും മനസുകലങ്ങുന്ന ഓർമ്മയായി ശേഷിക്കുന്നു.
ആലപ്പി രംഗനാഥും ആലപ്ര രംഗനാഥും
സംസാര മദ്ധ്യേയാണ് കൗതുകകരമായ ഒരു ഒത്തുചേരലിലേക്കും ചെന്നെത്തിയത്. കൗതുകം വെളിപ്പെടുത്തിയത് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്രയും. കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്ത് ആലപ്ര ശ്രീരംഗം വീട്ടിൽ ദാമോദരൻ നായർ-ദേവകി അമ്മ ദമ്പതികൾക്ക് രണ്ട് പെൺമക്കൾക്ക് ശേഷം പിറന്നത് ആൺകുട്ടി. ഏകമകന് പേരിടേണ്ട ഘട്ടമെത്തിയപ്പോൾ പേരു നിശ്ചയിക്കാൻ നറുക്കെടുപ്പായി- കിട്ടിയ പേർ രംഗനാഥ്. ഭാവിയിൽ ശ്രീരംഗം വീടിന്റെ നായകനാവേണ്ട ആൾ അങ്ങനെ രംഗനാഥായി.
ഒന്നാം ക്ളാസിൽ ചേരാൻ വേണ്ടി പുളിക്കൽ പി.ടി.സി.എം ഹൈസ്കൂളിലേക്ക് അച്ഛന്റെ കൈപിടിച്ചെത്തിയ കുട്ടി, രജിസ്റ്ററിൽ പേരു രേഖപ്പെടുത്താൻ തുടങ്ങിയപ്പോൾ ഒറ്റ ഇടച്ചിൽ. അലറിക്കരഞ്ഞു കൊണ്ട് കുട്ടിപറഞ്ഞു, എനിക്ക് രംഗനാഥ് എന്ന പേരുവേണ്ട. ദാമോദരൻ നായരും ഹെഡ്മാസ്റ്റർ ചെറിയാൻ സാറും ഒരുപോലെ അമ്പരന്നു നിന്നപ്പോൾ വീണ്ടും കുട്ടിയുടെ ശബ്ദം. ''എനിക്ക് ശ്രീകുമാറെന്ന പേരുമതി."" ശ്രീകുമാർ എവിടെനിന്നു കുട്ടിയുടെ മനസിൽ ചേക്കേറിയെന്ന് ഒരു പിടിയുമില്ല. നിശ്ചയിച്ച പേരിടാനാവാത്ത പ്രതിസന്ധിയിൽ ദാമോദരൻ നായരും വലഞ്ഞു. വാശിപിടിച്ചു നിന്ന കുട്ടിക്കു മുന്നിൽ 'കോംപ്രമൈസ് " എന്ന നിലയ്ക്ക് ചെറിയാൻ സാർ മറ്റൊരു പേർ നിർദ്ദേശിച്ചു-'' സുരേഷ് കുമാർ."" അപ്പോഴും കുട്ടി വേണ്ടെന്ന് വാശിപിടിച്ചു. ഒടുവിൽ കുട്ടിയുടെ വാശിക്ക് മുന്നിൽ രക്ഷിതാവും ഹെഡ്മാസ്റ്ററും വഴങ്ങി. അങ്ങനെ ശ്രീകുമാർ ഉറപ്പിച്ചു. ഫോട്ടോഗ്രാഫി രംഗത്ത് എത്തിയ ശേഷം അത് ശ്രീകുമാർ ആലപ്രയായി. ഇക്കഥ കേട്ടപ്പോൾ ശ്രീകുമാറിന്റെ പുറത്തു വാത്സല്യത്തോടെ തട്ടി ആലപ്പിരംഗനാഥ് അന്ന് നിഷ്കളങ്കമായി കുലുങ്ങി ചിരിച്ചതും ഇപ്പോഴും മനസിലെ മായാത്ത ചിത്രമാണ്. തീർത്തും സാത്വിക ഭാവമുള്ള ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |