സർക്കസ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് കൂടാരങ്ങൾക്കുള്ളിലെ അഭ്യാസ പ്രകടനങ്ങളായിരിക്കും. ഫിലിപ്പ് ആസ്റ്റലി എന്ന വ്യക്തി ഇംഗ്ലണ്ടിലാണ് ആദ്യമായി സർക്കസിനു തുടക്കം കുറിച്ചതെന്നു പറയപ്പെടുന്നു. തലശേരിയിൽ നിന്നാണ് കേരളത്തിലെ സർക്കസിന് തുടക്കം. എന്നുമാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ സർക്കസ് സ്കൂൾ ആരംഭിച്ചതും തലശേരിയിലാണ്.കഴിഞ്ഞുകൂടാൻ കൂടാരമില്ലാത്തവരുടെ ജീവിത സർക്കസ് കഥയാണിത്. നാടോടികൾ എന്ന ഒരു സമൂഹത്തെ നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലുമൊക്കെ കാണാം. സാങ്കേതിക വിദ്യയും സൈബർ ലോകവും വളർന്നു ഭൂലോകം കീഴടക്കുമ്പോഴും അതൊന്നും ഇവരെ ബാധിച്ചിട്ടില്ല. റോഡ് സൈഡിലും പുറമ്പോക്കിലുമൊക്കെ വളച്ചുകെട്ടിയും ടെന്റടിച്ചും ഉണ്ടാക്കുന്ന താത്കാലിക കുടിലുകളിലാണ് ഇന്നും ഇവരുടെ കുടുംബങ്ങൾ താമസിക്കുന്നത്.
ഒരു ഫോട്ടോ ഷൂട്ട് കഴിഞ്ഞു നടന്നു വരുമ്പോൾ ടൗണിന്റെ ഒരു ഭാഗത്ത് ചെണ്ടയുടെ ചെറിയ ശബ്ദവും ആൾക്കൂട്ടവും കണ്ടു. അടുത്തെത്തിയപ്പോൾ ഒരു നാടൻ തെരുവ് സർക്കസ് സംഘം. ചെറുപ്പക്കാരായ അച്ഛനും അമ്മയും അഞ്ചോ ആറോ വയസുള്ള ഒരാൺകുട്ടിയുമാണ് സംഘത്തിലുള്ളത്. അമ്മ കുറെദൂരെ ഒരു നാടൻ ചെണ്ട കൊട്ടി ആൾക്കാരെ കൂട്ടുകയും സർക്കസ് താരങ്ങൾക്ക് ആവേശം പകരുകയും ചെയ്യുന്നു. കൂടെയുള്ള പുരുഷൻ റോഡിന്റെ ഓരത്ത് ആ കുട്ടിയെ മുകളിലേക്ക് എറിഞ്ഞു പിടിക്കുകയും കൈയും കാലും പിടിച്ചു തിരിക്കുകയും നേരെയും തലകീഴായും കറക്കുകയും ഒക്കെ ചെയ്യുന്നു. അത് അവരുടെ കുട്ടിയാണോ എന്നുപോലും സംശയം തോന്നിപ്പോയി.ശ്വാസമടക്കിപ്പിടിച്ചു അവിടെ കൂടി നിൽക്കുന്ന ആൾക്കാർക്കിടയിലൂടെ ഞാനും ആ കാഴ്ച കണ്ടു. അവ്യക്തമായ ഭാഷയിൽ ഉറക്കെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ. സഹതാപം തോന്നിയെങ്കിലും നമുക്കെന്തുചെയ്യാൻ കഴിയും. അടുത്തു വച്ചിരിക്കുന്ന തകരപാത്രത്തിലേക്ക് കൂടിനിന്ന ആൾക്കാരെപ്പോലെ ഞാനും തുട്ടുകൾ ഇട്ടശേഷം വേഗം തൊട്ടടുത്ത ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ കയറി ആ ദയനീയ സർക്കസിന്റെ രണ്ടുമൂന്നു പടങ്ങളെടുത്തു . അതിലൊന്നാണ് ഇത്.
ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞില്ല, ആരെങ്കിലും പറഞ്ഞറിഞ്ഞു വന്നതാണോ സ്വയം വന്നതാണോ എന്നറിയില്ല ഒരു സാമൂഹ്യ പ്രവർത്തകൻ അതുവഴിവന്നു. ആൾക്കൂട്ടത്തെ തള്ളിമാറ്റിക്കൊണ്ട് അയാൾ വളരെ ഉച്ചത്തിൽ അവരെ ശകാരിക്കാൻ തുടങ്ങി.വേഗം അഭ്യാസം നിർത്തി ആൾക്കാർ പിരിഞ്ഞുപോകുംമുമ്പ് തകരപ്പാത്രവുമായി ഓരോരുത്തരെയും അവർ സമീപിച്ചു. ബാലവേലനിരോധനവും ബാലാവകാശ നിയമങ്ങളും ഒന്നുമറിയാത്ത പാവങ്ങൾ തങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട ഉദ്യോഗസ്ഥനെ മനസാ ശപിച്ചുകൊണ്ട് കെട്ടും ഭാണ്ഡവുമായി സ്ഥലം കാലിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |