ലക്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് നടത്തുന്നത് വളരെ പ്രധാനപ്പെട്ട പോരാട്ടമാണെന്നും ഭീരുക്കൾക്ക് പറ്റിയ പണിയല്ല ഇതെന്നും കോൺഗ്രസ്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായ ആർ പി എൻ സിംഗ് പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ.
ഉത്തർപ്രദേശിൽ കോൺഗ്രസ് നടത്തുന്നത് പ്രത്യയശാസ്ത്രത്തിന്റെയും സത്യത്തിന്റെയും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്നും കേന്ദ്ര സർക്കാരും അവരുടെ ഏജൻസികളുമാണ് മറുവശത്തെന്നും സുപ്രിയ പ്രതികരിച്ചു. "കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞത് പോലെ ഈ പോരാട്ടം ഭീരുക്കൾക്ക് പറഞ്ഞിട്ടുള്ള പണിയല്ല, അവർ പോകുന്നത് തന്നെയാണ് നല്ലത്," സുപ്രിയ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നിന്ന് ഇന്ന് രാജിവച്ച ആർ പി എൻ സിംഗ് മണിക്കൂറുകൾക്കുള്ളിൽ ബി ജെ പിയിൽ ചേരുകയും ചെയ്തു. 'ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ രാഷ്ട്രീയ യാത്രയില്‍ പുതിയ അദ്ധ്യായം ആരംഭിക്കുന്നു' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തും ആര്‍പിഎന്‍ സിംഗ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ ബിജെപിയിൽ നിന്ന് രാജിവച്ച് എസ് പിയുടെ ഭാഗമായ പ്രസാദ് മൗര്യയ്ക്കെതിരെ ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റില്‍ ആര്‍പിഎന്‍ സിംഗ് മത്സരിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളും ജാർഖണ്ഡിന്റെ ചുമതലക്കാരനുമായിരുന്നു ആര്‍പിഎന്‍ സിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |