തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ കൂടി നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി. മുൻപ് തിരുവനന്തപുരം ജില്ലയെ മാത്രമായിരുന്നു സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമായത്.
സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ജില്ലകളുടെ നിയന്ത്രണങ്ങൾ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. മത, രാഷ്ട്രീയ, സാമുദായിക, പൊതുപരിപാടികൾ ഒന്നും ഈ ജില്ലകളിൽ അനുവദിക്കില്ല. ആരാധനകൾ ഓൺലൈനായി മാത്രമേ നടത്താൻ പാടുള്ളൂ. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിം എന്നിവ പ്രവർത്തിക്കാൻ പാടില്ല. ബിരുദ, ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ളാസുകളും പത്ത് പന്ത്രണ്ട് ക്ളാസുകളും ഒഴികെയുള്ള എല്ലാ ക്ളാസുകളും ഓൺലൈനായി പ്രവർത്തിക്കണം. ട്യൂഷൻ സെന്ററുകൾക്കും ഇത് ബാധകമാണ്.
കൊവിഡ് ബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കുന്നത്. സി കാറ്റഗറിയിലുള്ള തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ സിൻഡ്രോമിക് മാനേജ്‌മെന്റ് ഏർപ്പെടുത്തി തുടങ്ങി. കൊവിഡ് ലക്ഷണമുള്ളവരെ പരിശോധന കൂടാതെ തന്നെ പോസിറ്റീവായി കണക്കാക്കി ക്വാറന്റൈൻ നിർദേശിക്കുന്നതാണ് സിൻഡ്രോമിക് മാനേജ്‌മെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |