വിതുര:തൊളിക്കോട്,വിതുര പഞ്ചായത്തുകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവും,പാൻമസാലകളും വില്പന നടത്തിയ സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.വിതുര മുളയ്ക്കോട്ടുകര ആസിയാമൻസിലിൽ എ.ദിലീപാണ് (43) പിടിയിലായത്.ഇയാൾക്കൊപ്പം വിൽപ്പനയിലേർപ്പെട്ടിരുന്ന മുളയ്ക്കോട്ടുകര താഹിറ മൻസിലിൽ എ.ഷെഫീക്ക് (32) ഓടി രക്ഷപ്പെട്ടു.ഇയാളുടെ പേരിൽ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്.വിതുര മാർക്കറ്റ് ജംഗ്ഷനിലെ ബേക്കറി കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നത്.അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് സ്കൂളുകൾ കേന്ദ്രമാക്കി വൻതോതിൽ വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്.പ്രതികളുടെ കടയിൽ നടത്തിയ പരിശോധനയിൽ 100 പായ്ക്കറ്റ് പാൻമസാല പിടിച്ചെടുത്തു.ഇവരുടെ വീടുകളിൽ നിന്ന് 250 പായ്ക്കറ്റ് പാൻമസാലയും, 200 ഗ്രാം കഞ്ചാവും കൂടി പിടിച്ചെടുത്തിട്ടുണ്ട്.വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ സി.ഐ എസ്.ശ്രീജിത്,എസ്.ഐമാരായ എസ്.എൽ.സുധീഷ്, ബാബുരാജ്, എ.എസ്.ഐമാരായ സജികുമാർ,പത്മരാജ്,സി.പി.ഒമാരായ ജസീൽ,സുജിത്,അനിൽകുമാർ,സിന്ധു എന്നിവരാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |