ന്യൂഡൽഹി: തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ കത്തോലിക്കാസഭ തീരുമാനിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭ എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാലചിന്താഗതിയുള്ളവരാണ്.
പരാജയ ഭീതി മൂലമാണ് എൽ.ഡി.എഫിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആശയക്കുഴപ്പമുണ്ടായത്. ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ ജയിക്കും. അരുൺകുമാറിനെ മാറ്റിയതിലൂടെ രാഷ്‌ട്രീയ പോരാട്ടത്തിന് തയ്യാറല്ലെന്ന് എൽ.ഡി.എഫ് സമ്മതിച്ചു.
ബ്രൂവറി അനുവദിച്ചതിൽ അഴിമതി നടന്നുവെന്ന ആരോപണം ഗൗരവത്തിലെടുത്തുവെന്ന് തെളിയിക്കുന്നതാണ് സർക്കാരിന്റെ ഹർജി തള്ളിയ വിജിലൻസ് കോടതി നടപടി. ബന്ധപ്പെട്ട മുഴുവൻ ഫയലും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഒരു ഹർജി കൂടി ഫയൽ ചെയ്‌തിട്ടുണ്ടെന്ന് ചെന്നിത്തല അറിയിച്ചു.