കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ താൻ പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും അത് മലബാറിലെ സാധാരണ പ്രയോഗം മാത്രമാണെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. തന്നെ അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെയെന്നും ഇത് വെള്ളരിക്കപ്പട്ടണമല്ലെന്നും സുധാകരൻ പറഞ്ഞു. വിവാദം പ്രചാരണത്തിന് ഉപയോഗിച്ചാൽ എൽ ഡി എഫിന് പത്ത് വോട്ട് കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ എന്നും കെപിസിസി പ്രസിഡന്റ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഭരണം സ്തംഭിച്ചുനിൽക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. ഇത്തരമൊരു അവസരത്തിൽ ജനങ്ങളോട് ബാദ്ധ്യതയുള്ള മുഖ്യമന്ത്രി സർക്കാർ പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ ഉപയോഗിച്ച പ്രയോഗമാണിതെന്നും സുധാകരൻ വിശദീകരിച്ചു. മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നെന്നും സുധാകരൻ വ്യക്തമാക്കി.
നേരത്തെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്റെ നടപടി സംസ്കാരശൂന്യതയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് കെപിസിസി പ്രസിഡന്റ് നടത്തുന്നതെന്നും ജയരാജൻ ആരോപിച്ചു. നേരത്തെ സുധാകരൻ മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. സുധാകരന്റെ ഈ പ്രസ്താവനയ്ക്കെതിരെയാണ് ജയരാജൻ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |