വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം
ന്യൂഡൽഹി: ആംആദ്മി സർക്കാരുമായുള്ള അധികാര വടംവലിയിലൂടെ വാർത്തകളിൽ ഇടം നേടിയ ഡൽഹി ലെഫ്. ഗവണർ അനിൽ ബൈജാൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പദവി ഒഴിയുകയാണെന്നാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് നൽകിയ കത്തിലെ വിശദീകരണം. സമാനമായ രീതിയിൽ അപ്രതീക്ഷിതമായി രാജിവച്ച നജീബ് ജംഗിന്റെ പിൻഗാമിയായി 2016 ഡിസംബർ 31നാണ് അനിൽ ചുമതലയേറ്റത്. ഇക്കഴിഞ്ഞ ഡിസംബർ 31ന് അഞ്ചു വർഷം തികച്ചിരുന്നു. ലെഫ്. ഗവർണർ പദവിക്ക് കാലപരിധിയില്ല.
സമ്പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹി സർക്കാരും കേന്ദ്ര സർക്കാർ പ്രതിനിധിയായ അനിൽ ബൈജാലും തമ്മിലുള്ള ഭിന്നത ഇടക്കാലത്ത് സ്ഥിരം വാർത്തയായിരുന്നു.
സർക്കാരിന്റെ ഫയലുകൾ അദ്ദേഹം മടക്കുന്നതും ഇതിനെതിരായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതികരണവുമെല്ലാം ദേശീയ മാദ്ധ്യമങ്ങൾ ആഘോഷിച്ചു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്രസർക്കാർ നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഒാഫ് ഡൽഹി നിയമം കൊണ്ടുവന്ന് ലെഫ്. ഗവർണർക്ക് കൂടുതൽ അധികാരം ഉറപ്പിച്ചത്.
1969 ബാച്ച് എ.ജി.എം.യു.ടി (അരുണാചൽ പ്രദേശ്, ഗോവ, മിസോറാം, യൂണിയൻ ടെറിറ്ററി) കേഡർ ഉദ്യോഗസ്ഥനായ ഇദ്ദേഹം അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ആഭ്യന്തര സെക്രട്ടറിയായിരുന്നു. യു.പി.എ ഭരണകാലത്ത് നഗര വികസന മന്ത്രാലയത്തിൽ ജൻറം പദ്ധതിയുടെ നടത്തിപ്പിലൂടെ ശ്രദ്ധ നേടി. ഡൽഹി ഡെവലപ്‌മെന്റ് അതോറിട്ടി(ഡി.ഡി.എ) ഉപാദ്ധ്യക്ഷനും പ്രസാർഭാരതി, ഇന്ത്യൻ എയർലൈൻസ് എന്നിവയുടെ മേധാവിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |