കൊച്ചി: മഴയിൽ തണുത്തുറഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടു പകരാൻ 'അധിക്ഷേപ തർക്ക'വും കേസുകളും. ചൊവ്വാഴ്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചെന്ന പരാതിയാണ് പുതിയ വിഷയം. പ്രതിഷേധവുമായി സി.പി.എം രംഗത്തിറങ്ങി. പാർട്ടി പ്രവർത്തകന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തതോടെ പ്രശ്നം ചൂടു പിടിച്ചു.
അതിനിടെ ,യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെ പരിഹസിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടതിന് തൃക്കാക്കര പൊലീസും കേസെടുത്തു. സി.പി.എം അനുകൂല സംഘടനാ നേതാവും പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെ ജെബി മേത്തർ എം.പിയാണ് പരാതി നൽകിയത്.
കോൺഗ്രസിനെ കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇന്നലെ പത്രസമ്മേളനത്തിൽ തിരിച്ചടിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കോൺഗ്രസ് നേതൃത്വം
സുധാകരനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്തെത്തി. എൽ.ഡി.എഫ് പ്രചാരണ യോഗങ്ങളിൽ പ്രമുഖ നേതാക്കളെല്ലാം ഈ പ്രശ്നം ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും എം.എം. മണിയുടെയും മറ്റും മുൻകാല പ്രസംഗങ്ങൾ പരാമർശിച്ച് പരിഹസിച്ചാണ് യു.ഡി.എഫ് നേതാക്കളുടെ പ്രത്യാക്രമണം. സമൂഹമാദ്ധ്യമങ്ങളിൽ ഇരുപക്ഷവും വിമർശനവും ട്രോളുകളുമായി തിമിർക്കുന്നുമുണ്ട്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പാണെങ്കിലും, സുധാകരന്റെ അറസ്റ്റിന് പൊലീസ് മുതിരുമോ എന്നതാണ് ഇനി കാണാനുള്ളത്.
സുധാകരൻ പറഞ്ഞത്
'ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലയിൽ നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്. ചങ്ങലയിൽ നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക? അതു പോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ?
ഐ.പി.സി 153
കലാപത്തിലേക്ക് വരെ നയിച്ചേക്കാവുന്ന പ്രകോപനപരമായ വാക്കുകൾ പ്രയോഗിക്കൽ. തെളിയിക്കാനായാൽ ഒരു വർഷം വരെ പിഴയോടും അല്ലാതെയും ശിക്ഷ. ജാമ്യം ലഭിക്കാവുന്നതാണ് കുറ്റം.
എ.ഐ.സി.സി നിലപാട് വ്യക്തമാക്കണം : ഇ.പി. ജയരാജൻ
കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ച സംഭവത്തിൽ എ.ഐ.സി.സി നിലപാട് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തിനെ മുഴുവൻ ആക്ഷേപിക്കുന്നത് തുല്യമാണ്. ഇവിടെ ആരെയും എന്തും പറയാമെന്ന് സ്ഥിതി ഉണ്ടാവാൻ പാടുണ്ടോ?. മണി ശങ്കർ അയ്യർ പ്രധാനമന്ത്രിയെ നീചൻ എന്ന് വിളിച്ചധിക്ഷേപിച്ചതിന് കോൺഗ്രസ് അച്ചടക്ക നടപടി എടുത്തിരുന്നു. അതാണ് കോൺഗ്രസ് പാരമ്പര്യം. ഇപ്പോൾ ചിന്തൻ ശിബിരം കഴിഞ്ഞതിനാൽ ഇവിടെ അതൊന്നും ഉണ്ടാവില്ലായിരിക്കാമെന്നും ജയരാജൻ കുറ്റപ്പെടുത്തി.
പേടിപ്പിക്കേണ്ട: വി.ഡി.സതീശൻ
വടക്കൻ കേരളത്തിലെ നാടൻ പദപ്രയോഗം നടത്തിയതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റിനെതിരെ കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടതി വരാന്തയിൽ പോലും നിൽക്കാത്ത കേസാണ്. ഇതുകൊണ്ടൊന്നും ഭയക്കുന്നവരല്ല. മുഖ്യമന്ത്രിയെ വിഷമിപ്പിച്ചെങ്കിൽ പരാമർശം പിൻവലിക്കുന്നതായി സുധാകരൻ പറയുകയും പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തതാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും മോശം വാക്കുകൾ ഉപയോഗിച്ചിട്ടുള്ളയാളാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു.
കെ. സുധാകരനെതിരായ കേസ് അപഹാസ്യം: ചെന്നിത്തല
ആലങ്കാരിക പ്രയോഗത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്ത നടപടി അപഹാസ്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രയോഗം ആലങ്കാരികമാണെങ്കിലും അത് പിൻവലിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞതോടെ ആ അദ്ധ്യായം അവസാനിക്കേണ്ടതാണ്. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ പദപ്രയോഗങ്ങൾ പൊതുസമൂഹം മറന്നിട്ടില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കരയിൽ സഹതാപം നേടാനാണ് ശ്രമമെങ്കിൽ ഇതുകൊണ്ട് ഉമാ തോമസിന്റെ ഭൂരിപക്ഷം വർദ്ധിക്കുകയേയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.
എം.വി. ജയരാജനെതിരെ പരാതി നൽകി
കെ.സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ച് അപകീർത്തികരമായ പരസ്യപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനെതിരെ പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |