കേന്ദ്രസർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച് ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷനും എം പിയുമായ എ എ റഹിം. യുവാക്കളുടെ ഭാവിയെ തകർക്കുന്ന ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കണം.
സേനയുടെ കരാറുവൽക്കരണമാണ് അഗ്നിപഥിലൂടെ നടക്കാൻ പോകുന്നതെന്നും നാല് വർഷത്തിന് ശേഷം സേനയിൽ നിന്നും പുറന്തള്ളപ്പെടുന്നവരുടെ തൊഴിലില്ലാപട ഈ നാട്ടിൽ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ജൂൺ 18,19,20 തീയതികളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ രാജ്യമെങ്ങും പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം...
രാജ്യത്ത് അസാധാരണമായ സാഹചര്യമാണ് ഉയർന്നു വരുന്നത്. യുവത്വത്തിന്റെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് കരുത്താർജ്ജിക്കുന്നത്.
അഗ്‌നിപഥ് പദ്ധതി സർക്കാർ ഉപേക്ഷിക്കണം.
ഇന്നലെ തന്നെ കേന്ദ്ര മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന് ഈ ആവശ്യം ഉന്നയിച്ചു കത്ത് നൽകിയിരുന്നു. സേനയുടെ കരാറുവൽക്കരണമാണ് അഗ്നീപഥിലൂടെ സംഭവിക്കാൻ പോകുന്നത്. ഒരു സ്ഥിരജോലി എന്ന സ്വപ്നം കണ്ട് വർഷങ്ങളോളം ട്രെയിനിംഗ് അക്കാദമികളിൽ പഠിച്ചു കൊണ്ടിരിക്കുന്ന യുവാക്കൾക്ക് നേരെ ഇതൊരു വലിയ ആക്രമണം ആണ്.
രണ്ടു വർഷത്തോളമായി ആർമിയിലേക്ക് ഉള്ള റിക്രൂട്ട്മെൻ്റ് നടന്നിട്ട്. അതിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്ത് അരങ്ങേറിയിട്ടുമുണ്ട്. ആ അവസരത്തിലാണ് പുതിയ സ്കീം സർക്കാർ അവതരിപ്പിക്കുന്നത്. പുതിയ അഗ്നിപഥ് സ്കീമിന് കീഴിൽ, ഏകദേശം 45,000 മുതൽ 50,000 വരെ സൈനികരെ പ്രതിവർഷം റിക്രൂട്ട് ചെയ്യും, മിക്കവരും നാല് വർഷത്തിനുള്ളിൽ സേവനം വിടും.
മൊത്തം വാർഷിക റിക്രൂട്ട്‌മെന്റുകളിൽ 25 ശതമാനം പേർക്ക് മാത്രമേ സ്ഥിരം കമ്മീഷനിൽ 15 വർഷം കൂടി തുടരാൻ അനുവദിക്കൂ. ഇത്, പ്രതിരോധ പെൻഷൻ ബില്ലിനെ ഗണ്യമായി കുറയ്ക്കും, ഇത് വർഷങ്ങളായി സർക്കാരുകളുടെ പ്രധാന ആശങ്കയാണ്. നാല് വർഷത്തിന് ശേഷം ജോലിയിൽ നിന്നും പുറത്തു വരുന്ന റിക്രൂട്ടുകൾക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ഒറ്റ തവണ കിട്ടുന്ന ഒരു തുക മാത്രമേ ലഭിക്കൂ.
ഇത് ക്രമേണ സായുധ സേനയെ സ്വകാര്യവത്കരിക്കാൻ ഉള്ള ശ്രമത്തിൻ്റെ ഭാഗമാണ്. നാല് വർഷത്തിന് ശേഷം സേനയിൽ നിന്നും പുറന്തള്ളപ്പെടുന്ന തൊഴിലില്ലാപട ഈ നാട്ടിൽ സൃഷ്ടിക്കപ്പെടും. സായുധ പരിശീലനം ലഭിച്ച ഒരു വലിയ കൂട്ടം യുവാക്കൾ ആയത് കൊണ്ട് ഇത് ക്രമേണ സമൂഹത്തിൻ്റെ പട്ടാളവത്കരണത്തിലേക്ക് (militarisation) നയിക്കും.
ഇതിനോടകം തന്നെ രാജ്യത്താകമാനം ഇതിനെതിരെ സാധാരണക്കാരായ യുവാക്കൾ സമരത്തിലാണ്. ബിഹാറിലും ഹരിയാനയിലും ഇതിനകം യുവാക്കൾ റെയിൽവേ ട്രാക്കിൽ ഇറങ്ങിയും, ബിജെപി ഓഫീസുകളുടെ മുന്നിലും എല്ലാം സമരം ചെയ്തു കൊണ്ടിരിക്കുകയാണ്. ചില യുവാക്കൾ ആത്മഹത്യ ചെയ്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. യുവാക്കളെ ഇത്തരത്തിൽ ഉള്ള ഹിംസാത്മകമായ സമരങ്ങളിലേക്ക് തള്ളി വിട്ടതിന്റെ മുഴുവൻ ഉത്തരവാദിത്തവും ബിജെപി സർക്കാരിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |