സിനിമയിൽ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടൻ ഷറഫുദ്ദീൻ. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. നടൻ ആസിഫ് അലി സിനിമയിൽ എത്തിയതിന് ശേഷം ആദ്യമായി വാങ്ങിയ കാർ ഫിയറ്റിന്റെ പുന്തോ ആയിരുന്നെന്നും ആ കാറിന്റെ സെയിൽസ് എക്സിക്യൂട്ടീവ് താനായിരുന്നുവെന്നും ഷറഫുദ്ദീൻ പറഞ്ഞു.
'ആസിഫിന് കാർ കൊടുത്തത് ഞാനാ. ആസിഫിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. ആ സമയത്ത് ആസിഫുമായി വഴക്കുണ്ടായിരുന്നു. ആസിഫിന് ഒരു ഡേറ്റിൽ കാർ വേണമായിരുന്നു. എന്നാൽ, വണ്ടി അതും കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു വന്നത്. ആസിഫിന്റെ ബ്രദർ അസ്കർ പത്തിലെ എക്സാം കഴിഞ്ഞു വരുമ്പോൾ വീട്ടിൽ കാർ ഉണ്ടാകുമെന്നോ മറ്റോ ആസിഫ് വാക്ക് കൊടുത്തിരുന്നു. അത് പാലിക്കാൻ കഴിഞ്ഞില്ല. എന്റെ മാനേജർ പറഞ്ഞ വാക്ക് ഞാനും കൊടുത്തു. ആസിഫിന്റെ നാട്ടുകാരൻ തന്നെ ആയിരുന്നു ഞങ്ങളുടെ സെയിൽസ് മാനേജർ. അതുകൊണ്ട് അത് ഡീല് ചെയ്തു. ഇതിലെ ഏറ്റവും ഇന്ററസ്റ്റിംഗായ കാര്യം ആസിഫിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഉമ്മാനെ കാറ് കാണിക്കാൻ അന്ന് ആ സമയത്ത് പോകുമ്പോൾ, ആലുവ വഴി പോകുന്ന സമയത്ത് എന്റെ രണ്ട് കൂട്ടുകാരും കൂടെ വണ്ടിയിൽ കയറി. ആസിഫിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് ഒന്നും ഞാൻ പറഞ്ഞില്ല. അത് വേറെ ആരുമല്ല, അൽഫോൺസ് പുത്രനും കൃഷ്ണശങ്കറും ആയിരുന്നു.' - ഷറഫുദ്ദീൻ പറഞ്ഞു.
'പിന്നീട് വൈറസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ആസിഫിനെ ആദ്യമായി നേരിൽ കാണുന്നത്. പരിചയപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു എനിക്കറിയാമെന്ന്. അപ്പോൾ ആസിഫ് 'യെസ് യെസ്' എന്ന് പറഞ്ഞു. നിങ്ങളുടെ ഫിയറ്റ് പുന്തോ ഞാനാണ് നിങ്ങൾക്ക് തന്നതെന്ന് പറഞ്ഞു. 'താനോ' എന്ന് ആസിഫ് ചോദിച്ചു. പിന്നീട് ഉണ്ടായ കഥയെല്ലാം പറഞ്ഞപ്പോൾ അൽഫോൺസ് പുത്രൻ എന്‍റെ വീട്ടിൽ വന്നിട്ടുണ്ടായിരുന്നോ' എന്ന് അത്ഭുതത്തോടെ ചോദിച്ചു.' - ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |