കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് തനിക്കെതിരെ രജിസ്റ്റർചെയ്ത കേസിൽ ജാമ്യംലഭിക്കാത്ത വകുപ്പുകൾ കൂട്ടിച്ചേർത്തെന്ന് ചൂണ്ടിക്കാട്ടി സ്വപ‌്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമേ മുൻമന്ത്രി കെ.ടി. ജലീൽ മുൻ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ജൂൺ ഏഴിന് സ്വപ്ന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കേസിൽ രഹസ്യമൊഴി നൽകിയശേഷമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനാണ് സ്വപ്ന ശ്രമിക്കുന്നതെന്ന് ആരോപിച്ച് കെ.ടി. ജലീൽ നൽകിയ പരാതിയിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ജാമ്യംലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കി ഹർജിയിലെ തുടർ നടപടി അവസാനിപ്പിച്ചിരുന്നു. ഇതിനുശേഷം വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിച്ച് വ്യക്തികളുടെ യശസ് കളങ്കപ്പെടുത്തൽ, (ക്രമസമാധാനം തർക്കാനോ സർക്കാരിനെതിരെ കുറ്റം ചെയ്യാനോ ജനങ്ങളെ പ്രേരിപ്പിക്കൽ എന്നീ ജാമ്യംലഭിക്കാത്ത കുറ്റങ്ങൾകൂടി ചുമത്തിയെന്നാരോപിച്ചാണ് സ്വപ്ന വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ ഇന്നലെ രാവിലെ 11ന് ഹാജരാകാൻ എറണാകുളം അസി. കമ്മിഷണർ നൽകിയ നോട്ടീസിൽ നിന്നാണ് ജാമ്യംലഭിക്കാത്ത കുറ്റങ്ങൾ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതെന്നും സ്വപ്‌നയുടെ ഹർജിയിൽ പറയുന്നു.
സംരക്ഷണം തേടി സ്വപ്ന നൽകിയ ഹർജി 29ലേക്ക് മാറ്റി
സ്വർണക്കടത്ത് കേസിലെ തന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് ജീവന് ഭീഷണിയുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ 29ലേക്ക് മാറ്റി. കേസിലെ പുതിയ വെളിപ്പെടുത്തലിനെത്തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി സ്വപ്ന കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണ്ടെന്നും കേന്ദ്ര ഏജൻസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നുമായിരുന്നു സ്വപ്നയുടെ ആവശ്യം. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഇ.ഡിയുടെ അഭിഭാഷകൻ വിശദീകരിച്ചിരുന്നു. ഇന്നലെ സ്വപ്നയുടെ അഭിഭാഷകൻ ഹാജരാകാൻ അസൗകര്യം അറിയിച്ചതോടെയാണ് ഹർജി മാറ്റിയത്.
മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പൊലീസ് കേസിൽ സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ജൂൺ 29ലേക്ക് മാറ്റി. ഹൈക്കോടതി അഭിഭാഷകനായ വി.ആർ. അനൂപ് നൽകിയ പരാതിയിലാണ് അഡ്വ. കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തത്. ഇതിൽ മുൻകൂർ ജാമ്യംതേടി കൃഷ്ണരാജ് നൽകിയ ഹർജി ഇന്നലെ കോടതിയിൽ വന്നപ്പോൾ അഭിഭാഷൻ സമയം ചോദിച്ചതിനെത്തുടർന്നാണ് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |