തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസും യു.ഡി.എഫും ഇവിടെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, കോൺഗ്രസ് ദേശീയ നേതാക്കൾ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ക്യൂ നിൽക്കുകയാണെന്ന് നിയമസഭയിൽ ധനാഭ്യർത്ഥനകളെ അനുകൂലിച്ച് കെ.കെ.ശൈലജ പറഞ്ഞു.
ഇ.ഡിക്ക് തെറ്റായ അധികാരങ്ങൾ നൽകിയത് കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴായിരുന്നു. രാഹുൽഗാന്ധിക്കെതിരായ ഇ.ഡി.അന്വേഷണത്തെക്കുറിച്ച് പറയുമ്പോൾ അയ്യോ അയ്യോ എന്ന് പറയുന്ന കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിക്കെതിരെ ഇ.ഡി.അന്വേഷണത്തെക്കുറിച്ച് പറയുമ്പോൾ ആഹാ, ആഹാ എന്ന് പറയുന്നത്.. രാഹുലിന്റെ ഓഫീസിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചാണ് ഇപ്പോൾ വിലപിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രത്തെ അധിക്ഷേപിച്ചവരാണ് അത് എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്.
ടി.സിദ്ധിഖ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധി സർക്കാർ മാനിക്കണമെന്ന് ധനാഭ്യർത്ഥനയെ എതിർത്ത ടി.സിദ്ധിഖ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 33 കോൺഗ്രസ് ഓഫീസുകൾ തകർത്തു, പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമം കാട്ടി, ഗാന്ധി പ്രതിമ തകർത്തു. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ സന്ദേശം എൽ.ഡി.എഫ് കാണാതിരിക്കരുത്. രാഹുലും ബഫർസോണും തമ്മിലെന്ത് ബന്ധമാണുള്ളത്, ബഫർസോണും എസ്.എഫ്.ഐയുമായി എന്തുബന്ധമാണുള്ളത്. എന്തിന്റെ പേരിലാണ് രാഹുൽഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐക്കാർ അടിച്ചു തകർത്തത്. എൽ.ഡി.എഫിന്റെ അവസാനത്തിന്റെ ആരംഭമാണ് കുറിച്ചിട്ടുള്ളതെന്നും സിദ്ധിഖ് പറഞ്ഞു.
കുഞ്ഞാലിക്കുട്ടി
ബഫർസോൺ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് ധനാഭ്യർത്ഥനയെ എതിർത്ത് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളമടക്കമുള്ള എട്ടോളം സംസ്ഥാനങ്ങൾ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടിട്ടുള്ളത്. സംസ്ഥാന വരുമാനത്തിന്റെ ഭൂരിഭാഗവും നിത്യനിദാന ചെലവുകൾക്കായി മാറുന്നു. വികസനം നടക്കുന്നില്ല. സർക്കാരിന് ഇപ്പോഴും സ്റ്റാർട്ടിംഗ് ട്രബിളാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |