തിരുവനന്തപുരം: അങ്കണവാടികളിൽ ഭക്ഷ്യവിഷബാധവഴി കുട്ടികൾക്ക് അസുഖമുണ്ടായതും അരവണയിൽ മാലിന്യമുണ്ടായതായി പരാതികളുയർന്നതും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ സർക്കാർ ഉദാസീന സമീപനമാണ് സ്വീകരിച്ചുപോരുന്നതെന്നും സി.എ.ജി നിയമസഭയിൽ സമർപ്പിച്ച അനുവർത്തന ഒാഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.
ദേശീയ പോഷകാഹാര മിഷൻ അങ്കണവാടികളിൽ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരം ഉറപ്പാക്കാൻ നിരന്തരം സാമ്പിൾ പരിശോധിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, സംസ്ഥാനത്തെ 13 ഫുഡ്സർക്കിളുകളിൽ ഏഴിടത്തും ഇത് നടക്കുന്നില്ല. സാമ്പിൾ എടുത്ത ഏഴ് കേന്ദ്രങ്ങളിൽ തിരുവനന്തപുരം, കാസർകോട്, വൈക്കം, കഴക്കൂട്ടം തുടങ്ങി നാലിടങ്ങളിൽ സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുവാണെന്ന് കണ്ടെത്തി. എന്നിട്ടും മറ്റിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചില്ല. വിതരണം ചെയ്ത 3556.50കിലോഗ്രാം അമൃതം ന്യൂട്രിമിക്സും 444കിലോഗ്രാം ബംഗാൾ പയറും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിട്ടും നടപടി ഉണ്ടാകാഞ്ഞത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിവർഷം 29ലക്ഷം ലിറ്റർ ഉണ്ടാക്കി വിതരണം ചെയ്യുന്ന അരവണ പരിശോധിക്കാൻ പമ്പയിലും സന്നിധാനത്തും അരവണയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ പരിശോധിക്കാനും ഉണ്ടാക്കിയതിനുശേഷം പരിശോധിക്കാനും പത്തനംതിട്ടയിലും ഫുഡ് ടെസ്റ്റിംഗ് ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് ഇവ സ്ഥാപിച്ചത്. എന്നിട്ടും, അക്രഡിറ്റേഷനോ എൻ.എ.ബി.എൽ ദേശീയ അംഗീകാരമോ കഴിഞ്ഞ 24വർഷമായി ഇവയ്ക്ക് ലഭിച്ചിട്ടില്ല. ഇൗ മൂന്ന് കേന്ദ്രങ്ങളിലും നാമമാത്രമായ പരിശോധനയാണ് നടക്കുന്നതെന്നും കീടനാശിനി, ലോഹവസ്തുക്കൾ എന്നിവ ചേർത്തിട്ടുണ്ടോ എന്നുപോലും പരിശോധിക്കുന്നില്ലെന്നും സി.എ.ജി കണ്ടെത്തി. അരവണ ടിന്നിൽ ഇത് ഉണ്ടാക്കിയ തീയതിയോ, എത്രനാൾ ഉപയോഗിക്കാമെന്നോ രേഖപ്പെടുത്തിയിട്ടുമില്ല. ഏറ്റവും പവിത്രമായി ഭക്തർ കാണുന്ന സാധനത്തിന്റെ കാര്യത്തിൽപോലും ഇതാണ് സ്ഥിതിയെങ്കിൽ മറ്റ് ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു മുൻകരുതലുമില്ലെന്നാണ് വ്യക്തമാകുന്നത്.
ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യവസ്ഥയനുസരിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ ഫുഡ് അനലിസ്റ്റിന്റെ റിപ്പോർട്ട് സൂഷ്മപരിശോധനയ്ക്കുശേഷം നിർദ്ദിഷ്ട ഒാഫീസർ ഏറ്റെടുക്കുകയും കമ്മിഷണർക്ക് പ്രോസിക്യൂഷൻ അനുമതിക്ക് 14 ദിവസത്തിനുള്ളിൽ ശുപാർശ നൽകുകയും വേണം. എന്നാൽ നിയമലംഘനങ്ങളുടെ 18 കേസുകൾ പരിശോധിച്ചതിൽ 16 എണ്ണത്തിലും ഇത്തരത്തിൽ നിശ്ചിതസമയത്തിനുള്ളിൽ ശുപാർശ നൽകിയിട്ടില്ലെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |