കൊച്ചി:മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ക്ലിഫ്ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ താൻ അവിടെ എത്തിയത് വ്യക്തമാകുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. ക്ലിഫ്ഹൗസിൽ രഹസ്യയോഗങ്ങൾക്ക് താൻ പോയിട്ടുണ്ട്. വിദേശ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു കൂടിക്കാഴ്ചകളെല്ലാം. 2016മുതൽ 2022വരെയുള്ള സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇതെല്ലാം വ്യക്തമാകും.
ദൂതനായെത്തിയ ഷാജ് കിരണുമായി ബന്ധമില്ലെങ്കിൽ എന്തിന് എ.ഡി.ജി.പി അജിത്കുമാറിനെ സ്ഥലം മാറ്റി. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല. ബാഗ് മറന്നുവച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബാഗ് മറന്നുവെന്നും അതിൽ മെമന്റോ ആയിരുന്നുവെന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പറയുന്നു. യു.എ.ഇയിൽ നയതന്ത്രസുരക്ഷ അവർക്ക് ആവശ്യമായിരുന്നു. അതിനാലാണ് ബാഗ് കൊണ്ടുപോകാൻ കോൺസുൽ ജനറലിന്റെ നയതന്ത്രസുരക്ഷ അവർ ഉപയോഗിച്ചത്.
സ്പ്രിംഗ്ലർ ഇടപാടിന്റെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണയാണെന്നും സ്വപ്ന ആരോപിച്ചു. അതിനുവേണ്ടി ശിവശങ്കറിനെ ബലിയാടാക്കി. ഷാർജ ഷെയ്ഖുമായി ക്ലിഫ്ഹൗസിൽ നടന്ന കൂടിക്കാഴ്ച വിദേശ മന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നില്ല. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലെത്തിയശേഷം രാജ്ഭവനിലെ ഡി. ലിറ്റ് ചടങ്ങിൽ പങ്കെടുക്കുക, ശേഷം തിരികെ ഹോട്ടലിലെത്തുക, വിമാനത്താവളത്തിലേക്ക് മടങ്ങുക എന്നതായിരുന്നു ഷെയ്ഖിന്റെ ഷെഡ്യൂൾ. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും താത്പര്യങ്ങൾക്കുവേണ്ടി എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിളിച്ച് താൻ അതിൽ മാറ്റംവരുത്തി. കൂടിക്കാഴ്ചയുടെ ദൃശ്യം കൈവശമുണ്ട്. ആ കൂടിക്കാഴ്ചയ്ക്ക് വിദേശ മന്ത്രാലയത്തിന്റെ അനുമതി ഇല്ലായിരുന്നു. ഷാർജ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് മാറ്റം നടന്നത്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൈക്കൂലി കൊടുത്തെന്ന് താൻ പറഞ്ഞിട്ടില്ല. മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതൽ തെളിവുകൾ പറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു.
സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ സംവിധാനമില്ലെന്ന് ഇ.ഡി
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സുരക്ഷ ഒരുക്കാനുള്ള സംവിധാനമോ അധികാരമോ തങ്ങൾക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അറിയിച്ചു. കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് രഹസ്യമൊഴി നൽകിയതിനെത്തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ സുരക്ഷയേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിലാണ് ഇ.ഡിയുടെ വിശദീകരണം.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമുള്ള കേസന്വേഷണമാണ് ഇ.ഡിയുടെ ചുമതല. ഇതിലുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങൾക്ക് കേരളാ പൊലീസിനെയാണ് ഇ.ഡി സമീപിക്കുന്നത്. സ്വപ്നയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കിയിട്ടില്ലെന്നും ഇ.ഡിയുടെ കൊച്ചി സോണൽ ഓഫീസ് അഭിഭാഷകൻ മുഖേന നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണ്ടെന്ന് സ്വപ്ന ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഹർജിയിൽ ജൂലായ് എട്ടിന് കോടതി വിധിപറയും.
അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ട കേസിൽ സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജിന്റെ മുൻകൂർജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. ഹൈക്കോടതി അഭിഭാഷകൻ വി.ആർ. അനൂപ് നൽകിയ പരാതിയിലാണ് കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തത്.
ആഭരണങ്ങളും ഡോളറും കണ്ടുകെട്ടാൻ എൻ.ഐ.എ
സ്വർണക്കടത്ത് കേസിൽ സ്വപ്നയെ അറസ്റ്റുചെയ്തപ്പോൾ പിടിച്ചെടുത്ത ആഭരണങ്ങളും ഡോളറുകളും താത്കാലികമായി കണ്ടുകെട്ടാൻ അനുമതി തേടി ദേശീയ അന്വേഷണ ഏജൻസി എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷനൽകി. കേസിൽ സ്വപ്നയെ ബംഗളൂരുവിൽ നിന്ന് എൻ.ഐ.എയാണ് അറസ്റ്റുചെയ്തത്. ആ സമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും ഡോളറുകളും പിടിച്ചെടുത്തത് തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് സ്വപ്ന എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് ജൂലായ് രണ്ടിന് പരിഗണിക്കാനിരിക്കെയാണ് എൻ.ഐ.എയുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |